മാർപാപ്പയ്ക്കെതിരെ രൂക്ഷവിമർശനമുന്നയിച്ചതിന് പിന്നാലെ, തന്നെ യേശുക്രിസ്തുവായി ചിത്രീകരിക്കുന്ന എഐ (Artificial Intelligence) ചിത്രം പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ ചിത്രം പുറത്തുവിട്ടത്. അമേരിക്കൻ പതാകയുടെ പശ്ചാത്തലത്തിൽ സൈനികർ, വിമാനങ്ങൾ, നഴ്സുമാർ എന്നിവർക്കിടയിൽ നിന്ന് രോഗിയായ ഒരാളുടെ തലയിൽ കൈവെച്ച് രോഗശാന്തി നൽകുന്ന രീതിയിലാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. കൈയിൽ നിന്ന് പ്രത്യേക വെളിച്ചം പുറപ്പെടുന്നതായും ചിത്രത്തിലുണ്ട്.

സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്കിടെ യുദ്ധം അവസാനിപ്പിക്കാനും സമാധാന ചർച്ചകൾക്കും മാർപാപ്പ ആഹ്വാനം ചെയ്തിരുന്നു. ഇതിനെതിരെയാണ് ട്രംപ് രംഗത്തെത്തിയത്. മാർപാപ്പ സഭയുടെ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയെന്നും രാഷ്ട്രീയം പറയേണ്ടതില്ലെന്നും ട്രംപ് വിമർശിച്ചു.

തന്നെ നേരിടാനാണ് സഭ ഒരു അമേരിക്കക്കാരനെ മാർപാപ്പയായി തിരഞ്ഞെടുത്തതെന്ന് ആരോപിച്ച ട്രംപ്, താൻ വൈറ്റ് ഹൗസിൽ ഇല്ലായിരുന്നുവെങ്കിൽ അദ്ദേഹം വത്തിക്കാനിൽ ഉണ്ടാകില്ലായിരുന്നുവെന്നും പരിഹസിച്ചു. എന്നാൽ സമാധാനത്തിനായി താൻ ഇനിയും ശബ്ദമുയർത്തുമെന്ന് മാർപാപ്പ മറുപടി നൽകി.

സ്വന്തം ചിത്രം ഉപയോഗിച്ച് ട്രംപ് എഐ പരീക്ഷണങ്ങൾ നടത്തുന്നത് ഇതാദ്യമല്ല. മുൻപ് മാർപാപ്പയുടെ വസ്ത്രം ധരിച്ചുകൊണ്ടുള്ള എഐ ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്സ് (X) പേജിലും അന്ന് ആ ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു. ട്രംപിന്റെ പുതിയ ചിത്രവും മാർപാപ്പയ്ക്കെതിരെയുള്ള പരാമർശങ്ങളും ഇതിനോടകം തന്നെ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.