പശ്ചിമേഷ്യൻ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന വേളയിൽ, ലോകത്തെ ഭയപ്പെടുത്താൻ ശ്രമിക്കുന്ന അമേരിക്കൻ പ്രസിഡൻ്റ് ട്രംപിന് മുന്നിൽ അചഞ്ചലമായ നിലപാടുമായി ലിയോ പതിനാലാമൻ മാർപാപ്പ. നയതന്ത്ര തലത്തിൽ ലോകനേതാക്കൾ ട്രംപിനെ അനുനയിപ്പിക്കാൻ ശ്രമിക്കുമ്പോൾ, സത്യവും നീതിയും തുറന്നുപറയാൻ തനിക്ക് ഭയമില്ലെന്ന് അമേരിക്കൻ വംശജൻ കൂടിയായ മാർപാപ്പ തെളിയിച്ചു. ഇറാന്റെ മണ്ണിൽ യുദ്ധം വിതയ്ക്കുന്ന അമേരിക്കൻ നടപടി ക്രൂരമാണെന്നും അത് ഉടനടി നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്തെ 1.4 ബില്യൺ കത്തോലിക്കാ വിശ്വാസികളുടെ തലവൻ എന്ന നിലയിൽ മാർപാപ്പയുടെ ഈ നീക്കം അമേരിക്കൻ ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇറാനിലെ ജനങ്ങളെ ഒന്നടങ്കം നശിപ്പിക്കുമെന്ന അമേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റെ ഭീഷണി അംഗീകരിക്കാനാവില്ലെന്ന് ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രസംഗത്തിൽ മാർപാപ്പ വ്യക്തമാക്കി. യുദ്ധത്തെ ഒരു ‘വിശുദ്ധ യുദ്ധമായി’ ചിത്രീകരിക്കാൻ ശ്രമിക്കുന്ന അമേരിക്കൻ സെക്രട്ടറി ഓഫ് വാർ പീറ്റ് ഹെഗ്സെത്തിനും സംഘത്തിനും മാർപാപ്പ കടുത്ത മറുപടി നൽകി. ‘സമാധാനത്തിൻ്റെ രാജാവായ ക്രിസ്തുവിനെ യുദ്ധത്തിന് ന്യായീകരണമായി ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ല. പ്രാർത്ഥനകൾ എത്ര നടത്തിയാലും യുദ്ധം ചെയ്യുന്നവരുടെ വാക്ക് ദൈവം കേൾക്കില്ല, കാരണം അവരുടെ കൈകളിൽ രക്തമുണ്ട്’ – സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന കുർബാനയ്ക്കിടെ അദ്ദേഹം പറഞ്ഞു.
മാർപാപ്പയുടെ നിലപാടുകൾ ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. വത്തിക്കാൻ്റെ അമേരിക്കയിലെ പ്രതിനിധിയായ കർദ്ദിനാൾ ക്രിസ്റ്റോഫ് പിയറിനെ വിളിച്ചുവരുത്തി ഒരു മുതിർന്ന പെന്റഗൺ ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. തങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യാൻ അമേരിക്കയ്ക്ക് സൈനിക കരുത്തുണ്ടെന്നും കത്തോലിക്കാ സഭ തങ്ങളുടെ പക്ഷത്ത് നിൽക്കുന്നതാണ് നല്ലതെന്നുമാണ് പെന്റഗൺ നൽകിയ മുന്നറിയിപ്പ്. എന്നാൽ ഇത്തരം ഭീഷണികൾക്ക് മുന്നിൽ പതറാൻ മാർപാപ്പ തയ്യാറായില്ല. ‘ട്രംപ് ഭരണകൂടത്തെ എനിക്ക് ഭയമില്ല. സുവിശേഷത്തിൻ്റെ സന്ദേശം വിളിച്ചുപറയുക എന്നതാണ് സഭയുടെയും എന്റെയും ദൗത്യം’ – അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേല് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും ട്രംപിനെയും ‘സർവ്വശക്തരെന്ന മിഥ്യാധാരണയിൽ കഴിയുന്നവർ’ എന്നാണ് മാർപാപ്പ വിശേഷിപ്പിച്ചത്. സൈനിക ബലമല്ല, മറിച്ച് ജീവനെ സേവിക്കുന്നതിലാണ് യഥാർത്ഥ കരുത്തെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇതിനിടെ, തന്നെത്താൻ ക്രിസ്തുവായി ചിത്രീകരിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് പങ്കുവെച്ച ചിത്രം വലിയ വിവാദങ്ങൾക്ക് വഴിമാറി. ട്രംപിൻ്റെ അഹങ്കാരത്തിനും അധികാരക്കൊതിക്കും എതിരെയുള്ള ധാർമ്മിക ചെറുത്തുനിൽപ്പായി മാർപാപ്പയുടെ വാക്കുകൾ മാറിയിരിക്കുകയാണ്. പശ്ചിമേഷ്യൻ യുദ്ധം 46-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ നയതന്ത്ര ലോകം ഈ പോരാട്ടത്തെ അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.



