ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിനെ നാടുകടത്തുന്നത് പരിഗണിക്കുന്നുണ്ടോയെന്ന ചോദ്യം തള്ളാതെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മസ്‌കിനെ നാടുകടത്താന്‍ ട്രംപ് നീക്കം നടത്തുമോ എന്ന് ചോദ്യമുയര്‍ന്നത്. ‘എനിക്കറിയില്ല, നമുക്ക് നോക്കേണ്ടി വരും.’ എന്നായിരുന്നു യുഎസ് പ്രസിഡന്റിന്റെ മറുപടി. 

മസ്‌കിന്റെ ദക്ഷിണാഫ്രിക്കന്‍ വേരുകളെക്കുറിച്ച് ട്രംപ് പരാമര്‍ശിച്ച പശ്ചാത്തലത്തിലാണ് നാടു കടത്തുമോ എന്ന ചോദ്യം ഉയര്‍ന്നത്. ചരിത്രത്തില്‍ ഏറ്റവുമധികം സബ്‌സിഡികള്‍ കൈപ്പറ്റിയ മനുഷ്യനാണ് ഇലോണ്‍ മസ്‌കെന്നും സബ്‌സിഡികള്‍ ലഭിച്ചിരുന്നില്ലെങ്കില്‍ മസ്‌ക് തന്റെ കട അടച്ചുപൂട്ടി സ്വന്തം നാടായ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങേണ്ടി വരുമായിരുന്നെന്നും ട്രംപ് പരിഹസിച്ചിരുന്നു. മസ്‌കിനെതിരെ അദ്ദേഹം തന്നെ നേരത്തെ നയിച്ച കാര്യക്ഷമതാ വകുപ്പായ ഡോജിനെ ഉപയോഗിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. തിരികെ പോയി മസ്‌കിനെ തന്നെ തിന്നുന്ന ഭീകരജീവിയാണ് ഡോജെന്ന് ട്രംപ് പറഞ്ഞു. 

ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ നികുതി ബില്ലിനെതിരെ മസ്‌ക് വിമര്‍ശനം ഉന്നയിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള തര്‍ക്കം വീണ്ടും വഷളായത്. ബില്‍ മണ്ടത്തരമാണെന്നും അമേരിക്കയെ സംബന്ധിച്ച് വിനാശകരമാണെന്നും മസ്‌ക് പറഞ്ഞു. ബില്‍ വന്നാല്‍ യുഎസിന്റെ പൊതുകടം 5 ട്രില്യണ്‍ ഡോളര്‍ (427 ലക്ഷം കോടി രൂപ) കൂടി വര്‍ധിക്കും. ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ പാസായാല്‍ ‘അമേരിക്ക പാര്‍ട്ടി’ എന്ന പേരില്‍ താന്‍ പുതിയൊരു രാഷ്ട്രീയ സംഘടന ആരംഭിക്കുമെന്നും മസ്‌ക് പ്രസ്താവിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള നികുതിയുടെ സബ്‌സിഡി അവസാനിപ്പിക്കാനുള്ള നീക്കത്തെ തുടര്‍ന്നാണ് സുഹൃത്തുക്കളായിരുന്ന ട്രംപും മസ്‌കും തമ്മില്‍ തെറ്റിയത്.