ഇന്ത്യന്‍ വംശജനായ മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മംദാനിക്കെതിരെ നിലപാട് കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂയോര്‍ക്ക് നഗരത്തെ നശിപ്പിക്കാന്‍ കമ്യൂണിസ്റ്റ് ഭ്രാന്തനായ സൊഹ്‌റാന്‍ മംദാനിയെ അനുവദിക്കില്ലെന്ന് ട്രംപ് പറഞ്ഞു. ‘എല്ലാ കാര്‍ഡുകളും താന്‍ കൈവശം വച്ചിട്ടുണ്ട്’ എന്നും ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ ട്രംപ് പറഞ്ഞു.

‘യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് പ്രസിഡന്റ് എന്ന നിലയില്‍ ഈ കമ്മ്യൂണിസ്റ്റ് ഭ്രാന്തനെ ന്യൂയോര്‍ക്കിനെ നശിപ്പിക്കാന്‍ ഞാന്‍ അനുവദിക്കില്ല. ഞാന്‍ ന്യൂയോര്‍ക്ക് സിറ്റിയെ സംരക്ഷിച്ച് അതിനെ വീണ്ടും ‘ഹോട്ട്’ ആയും ‘ഗ്രേറ്റ്’ ആയും മാറ്റും’ ട്രംപ് പറഞ്ഞു.

കഴിഞ്ഞ മാസം ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ പ്രൈമറിയില്‍ മുന്‍ മേയര്‍ ആന്‍ഡ്രൂ ക്യൂമോയ്‌ക്കെതിരെ വിജയിച്ചതിന് ശേഷമാണ് 33 കാരനായ മംദാനിക്കെതിരെ ട്രംപ് ആക്രമണം കടുപ്പിച്ചത്. ‘100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍’ എന്ന് മംദാനിയെ വിളിച്ച ട്രംപ്, അദ്ദേഹം ‘വളരെ മിടുക്കനല്ല’ എന്നും പറഞ്ഞു. 

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികൃതരെ വെല്ലുവിളിച്ചാല്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ന്യൂയോര്‍ക്ക് സിറ്റിയില്‍ അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ്) അനുവദിക്കില്ലെന്ന മംദാനിയുടെ നിലപാട് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു.

രാഷ്ട്രീയമായ എതിര്‍പ്പിനെ നിശ്ശബ്ദമാക്കാന്‍ ട്രംപ് പ്രസിഡന്റിന്റെ അധികാരം ദുരുപയോഗം ചെയ്‌തെന്ന് മംദാനി ആരോപിച്ചു. ‘അമേരിക്കന്‍ പ്രസിഡന്റ് എന്നെ അറസ്റ്റ് ചെയ്യുമെന്നും എന്റെ പൗരത്വം എടുത്തുകളയുമെന്നും തടങ്കല്‍പ്പാളയത്തിലാക്കുമെന്നും നാടുകടത്തുമെന്നും ഭീഷണിപ്പെടുത്തി. ഞാന്‍ ഒരു നിയമവും ലംഘിച്ചതുകൊണ്ടല്ല, മറിച്ച് നമ്മുടെ നഗരത്തെ ഭയപ്പെടുത്താന്‍ ഐസിഇ അനുവദിക്കാന്‍ വിസമ്മതിച്ചതുകൊണ്ട്,’ മംദാനി പറഞ്ഞു.