ഗാസ കീഴടക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടുകളോട് മുഖംതിരിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിലാണ് ശ്രദ്ധയെന്നും മറ്റ് കാര്യങ്ങളെക്കുറിച്ച് തനിക്ക് ഒന്നും പറയാനാവില്ലെന്നുമായിരുന്നു ഇക്കാര്യത്തില്‍ ട്രംപിന്റെ പ്രതികരണം. 

ഇസ്രയേലും അറബ് രാജ്യങ്ങളും ഗാസയില്‍ ഭക്ഷണവും അവശ്യസാമഗ്രികളും സാമ്പത്തിക സഹായവും എത്തിക്കുമെന്നും ട്രംപ് പ്രതികരിച്ചു. ഗാസ കീഴടക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പദ്ധതിയിടുന്നതായി ചൊവ്വാഴ്ച ചേര്‍ന്ന ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ട് ചെയ്തത്. നെതന്യാഹു, പ്രതിരോധമന്ത്രി ഇസ്രയേല്‍ കട്‌സ്, മന്ത്രി റോണ്‍ ഡെര്‍മര്‍, സേനാ മേധാവി ലഫ് ജനറല്‍ ഇയാല്‍ സമീര്‍ എന്നിവര്‍ മൂന്നു മണിക്കൂര്‍ ചര്‍ച്ച നടത്തിയെന്നും വ്യാഴാഴ്ച പ്രദേശിക സമയം വൈകിട്ട് ആറിന് കാബിനറ്റ് ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ രാജ്യാന്തരതലത്തില്‍ സമ്മര്‍ദം ശക്തമാകുന്നതിനിടെയാണ് നെതന്യാഹുവിന്റെ നീക്കം. അതേസമയം ഗാസ യുഎസ് ഏറ്റെടുക്കുമെന്ന് ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ട്രംപ് നടത്തിയ പ്രഖ്യാപനം കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.