വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളലുണ്ടായെന്ന ആരോപണം തള്ളി റവന്യൂ മന്ത്രി കെ രാജന്‍. മേല്‍ക്കൂരയില്‍ വെള്ളം കിനിഞ്ഞ് വന്ന പാടുണ്ട്. ഇത് തടയാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും വീടുകളില്‍ വിള്ളല്‍ ഉണ്ടായിട്ടില്ലെന്നും മന്ത്രി രാജന്‍ പറഞ്ഞു. ദുരന്തബാധിതരുടെ ധനസഹായം മുടങ്ങിയത് സാങ്കേതിക പ്രശ്‌നം മൂലമെന്നും അദ്ദേഹം വിശദീകരിച്ചു. 

കഴിഞ്ഞദിവസമാണ് സര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ ഒന്നാംസോണിലെ നൗഫലിന്റെ വീട്ടില്‍ വിള്ളല്‍ കണ്ടെത്തിയത്. താപനില മൂലമുണ്ടാകുന്ന സ്വാഭാവിക വിള്ളല്‍ ആണെന്നും നടപടികള്‍ സ്വീകരിച്ചു വരികയായിരുന്നു എന്നും ഒരാളുങ്കല്‍ അധികൃതര്‍ വീട് സന്ദര്‍ശിച്ച ശേഷം വ്യക്തമാക്കിയിരുന്നു. വിള്ളല്‍ കണ്ടെത്തിയ നൗഫലിന്റെ വീട് റവന്യൂ മന്ത്രി കെ രാജന്‍ സന്ദര്‍ശിച്ചു. ശേഷം വിള്ളല്‍ വീണ ഭാഗങ്ങള്‍ മന്ത്രി പരിശോധിച്ചു.

ഊരാളുങ്കല്‍ അധികൃതര്‍ പറഞ്ഞത് പ്രകാരമാണ് മുഖ്യമന്ത്രിയും വിഷുവിന് മുന്‍പ് വീട് നല്‍കുമെന്ന് പറഞ്ഞിരുന്നത്. നിര്‍മ്മാണം നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്നും മഴക്കാലത്തിനു മുമ്പ് 178 വീടുകളും വാസയോഗ്യമാകും എന്നും മന്ത്രി പറഞ്ഞു.