ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിലെ പുകയില ഉപഭോക്താക്കൾക്ക് തിരിച്ചടിയായി കേന്ദ്ര സർക്കാരിന്റെ പുതിയ നികുതി പരിഷ്കാരം വരുന്നു. 2026 ഫെബ്രുവരി ഒന്നാം തീയതി മുതൽ പുകയില ഉൽപ്പന്നങ്ങൾക്ക് അധിക എക്സൈസ് ഡ്യൂട്ടി ഏർപ്പെടുത്താനാണ് ധനമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ ഏകദേശം പത്തു കോടിയോളം വരുന്ന പുകയില ഉപഭോക്താക്കളെ ഈ തീരുമാനം നേരിട്ട് ബാധിക്കും.

 നിലവിലുള്ള ജിഎസ്ടി നിരക്കുകൾക്ക് പുറമെയാണ് ഈ പുതിയ നികുതി കൂടി ചുമത്തുന്നത്. ഇതോടെ സിഗരറ്റ്, പാൻമസാല, ഗുഡ്ക തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ വലിയ രീതിയിലുള്ള വിലവർദ്ധനവ് ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. ബുധനാഴ്ച വൈകുന്നേരമാണ് പുകയില ഉൽപ്പന്നങ്ങളുടെ ഉൽപ്പാദന ശേഷിയും നികുതി ശേഖരണവും സംബന്ധിച്ച പുതിയ ചട്ടങ്ങൾ ധനമന്ത്രാലയം വിജ്ഞാപനം ചെയ്തത്. സിഗരറ്റുകളുടെ നീളം അനുസരിച്ചാണ് പുതിയ എക്സൈസ് ഡ്യൂട്ടി നിശ്ചയിച്ചിരിക്കുന്നത്. 

1,000 സിഗരറ്റ് സ്റ്റിക്കുകൾക്ക് 2,050 രൂപ മുതൽ 8,500 രൂപ വരെയാണ് അധികമായി നൽകേണ്ടി വരിക. സിഗരറ്റിന്റെ വലുപ്പം കൂടുന്നതിനനുസരിച്ച് നികുതി ഭാരവും വർദ്ധിക്കും. പുകയില ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെങ്കിലും, പാൻമസാല ഉൽപ്പന്നങ്ങളുടെ നിർമ്മാണ യന്ത്രങ്ങളുടെ ശേഷി കൂടി കണക്കിലെടുത്താണ് നികുതി നിർണയിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

സർക്കാരിന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനം ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്. രാജ്യത്തെ പ്രമുഖ സിഗരറ്റ് നിർമ്മാതാക്കളായ ഐടിസി, ഗോഡ്‌ഫ്രെ ഫിലിപ്സ് തുടങ്ങിയ കമ്പനികളുടെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞു. ഐടിസിയുടെ ഓഹരികൾ രണ്ട് ശതമാനത്തോളം ഇടിഞ്ഞപ്പോൾ, മാൾബറോ സിഗരറ്റുകളുടെ വിതരണക്കാരായ ഗോഡ്‌ഫ്രെ ഫിലിപ്സിന്റെ ഓഹരികൾ നാല് ശതമാനത്തിലധികം താഴ്ന്നു. 

പാൻമസാലകൾക്ക് 40 ശതമാനം ജിഎസ്ടിക്ക് പുറമെ ഹെൽത്ത് സെസ്സ് കൂടി നൽകണം. എന്നാൽ സാധാരണക്കാരായ തൊഴിലാളികൾ ഉപയോഗിക്കുന്ന ബീഡികൾക്ക് 18 ശതമാനം ജിഎസ്ടിയാണ് നിശ്ചയിച്ചിരിക്കുന്നത്. ഡിസംബറിൽ പാർലമെന്റ് പാസാക്കിയ രണ്ട് ബില്ലുകളുടെ അടിസ്ഥാനത്തിലാണ് പുകയില ഉൽപ്പന്നങ്ങളിൽ നിന്നുള്ള വരുമാനം ആരോഗ്യ-ദേശീയ സുരക്ഷാ മേഖലകളിലേക്ക് വകയിരുത്താൻ സർക്കാർ തീരുമാനിച്ചത്.