കൊല്ലം: കൊല്ലം പൂയപ്പള്ളി തുഷാര കൊലക്കേസിൽ പ്രതികളായ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. ഭർത്താവ് പൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാൽ (36), ഭർതൃമാതാവ് ഗീതാലാലി (62) എന്നിവരെയാണ് കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. സ്ത്രീധനത്തിൻ്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയെന്ന കേസിലാണ് ആറ് വർഷത്തിനിപ്പുറം ശിക്ഷാ വിധി. തുഷാരയ്ക്കെതിരെ നടന്നത് സമാനതകളില്ലാത്ത ക്രൂരതയാണെന്നും പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നുമായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം.
കേസിൻ്റെ യഥാർഥ വസ്തുതകൾ കോടതി തിരിച്ചറിഞ്ഞെന്നും പ്രതീക്ഷിച്ച വിധിയാണ് ഉണ്ടായതെന്നും പോസിക്യൂഷന് വേണ്ടി ഹാജരായ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. കെബി മഹേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തവും ഓരോ ലക്ഷം രൂപ വീതം പിഴയും 303, 304 വകുപ്പുകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും 344-ാം വകുപ്പിന് രണ്ട് വർഷം തടവും 5,000 രൂപ പിഴവുമാണ് ശിക്ഷയായി കോടതി നിശ്ചയിച്ചിരിക്കുന്നതെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ വ്യക്തമാക്കി.
പ്രോസിക്യൂഷൻ മുന്നോട്ടുവെച്ച മുഴുവൻ വാദങ്ങളും കോടതി അംഗീകരിച്ചു. സ്ത്രീധനത്തിൻ്റെ പേരിൽ കൊലപാതകങ്ങൾ നടക്കാറുണ്ട്. പക്ഷേ പട്ടിണിക്കിട്ട് കൊല്ലുക എന്നത് ആലോചിക്കാൻ പോലും കഴിയാത്ത കാര്യമാണ്. രണ്ട് കുഞ്ഞുങ്ങളെ എടുത്ത് താലോലിക്കാൻ പോലും അവസരം നൽകാത്ത വിധത്തിലായിരുന്നു പ്രതികൾ യുവതിയോട് പെരുമാറിയത്. ഇവയെല്ലാം കോടതിക്ക് മുൻപാകെ എത്തിക്കാൻ സാധിച്ചുവെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ പറഞ്ഞു.
മരിക്കുമ്പോൾ 21 കിലോ ആയിരുന്നു യുവതിയുടെ ഭാരം. 2017 ജൂൺ ഏഴിന് രണ്ടാമത്തെ കുട്ടിയെ പ്രസവിക്കുമ്പോൾ 48 കിലോ ആയിരുന്നു തുഷാരയുടെ ഭാരം. ഒന്നര വർഷത്തിന് ശേഷം മരണസമയം 21 കിലോ ഭാരവും 158 സെൻ്റിമീറ്റർ ഉയരുമായിരുന്നു തുഷാരയ്ക്ക്. യുവതിയുടെ ആമാശയത്തിൽ ഭക്ഷണപദാർഥത്തിൻ്റെ അൽപം പോലും അംശമുണ്ടായിരുന്നില്ല. മൂത്രാശയം ശൂന്യമായ നിലയിലായിരുന്നു. ഇവയെല്ലാം പോസ്റ്റ് മോർട്ടം നടത്തിയ ഫൊറൻസിക് സർജൻ കോടതിക്ക് മുൻപാകെ വ്യക്തമാക്കി. മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ കൊട്ടാരക്കര തഹസിദാർ യുവതിയുടെ ശാരീരികാവസ്ഥയെക്കുറിച്ച് കോടതിയെ അറിയിച്ചിരുന്നതായും സ്പെഷ്യൽ പ്രോസിക്യൂട്ടർ കൂട്ടിച്ചേർത്തു.
2019 മാർച്ച് 21നാണ് കരുനാഗപ്പള്ളി അയണിവേലിൽ സൗത്ത് തുഷാര ഭവനിൽ തുഷാര (28) യെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശോഷിച്ച നിലയിലായിരുന്നു മൃതദേഹം. യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ സ്ത്രീധനത്തിൻ്റെ പേരിൽ തുഷാരയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കണ്ടെത്തൽ.
2013ലായിരുന്നു തുഷാരയുടെയും ചന്തുലാലിൻ്റെയും വിവാഹം. തുടർന്ന് സ്ത്രീധനം ആവശ്യപ്പെട്ട് ചന്തുലാലും ഗീതാലാലിയും തുഷാരയെ മാനസികമായും ശാരീരകമായും പീഡീപ്പിക്കുകയായിരുന്നു. രണ്ട് പെൺമക്കളുടെ അമ്മയായിരുന്നു തുഷാര. ചന്തുലാലിൻ്റെ പിതാവും കേസിലെ മൂന്നാം പ്രതിയുമായ ലാലി (66) യെ ഒന്നര വർഷം മുൻപ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.



