റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴ ചൊവ്വാഴ്ച വരെ നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. ശക്തമായ മഴയെ തുടര്‍ന്ന് മക്ക മേഖലയില്‍ മിന്നല്‍ പ്രളയം, ആലിപ്പഴ വര്‍ഷം, ശക്തമായ കാറ്റ് എന്നിവയ്ക്കൊപ്പം സാമാന്യം നല്ല തോതിലുള്ള മഴ ലഭിക്കുമെന്ന് പ്രവചനമുണ്ട്. റിയാദില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കൊപ്പം ശക്തമായ കാറ്റും പ്രതീക്ഷിക്കാം.

മദീന, അല്‍ ബഹ, അസീര്‍, ജസാന്‍, നജ്റാന്‍ എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മിതമായതോ കനത്തതോ ആയ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, കാസിം, ഹായില്‍, കിഴക്കന്‍ മേഖലകള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നേരിയ മഴ ലഭിച്ചേക്കും.

ശക്തമായ മഴ പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ പൗരന്മാരോടും താമസക്കാരോടും ജാഗ്രത പാലിക്കാനും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനും വിവിധ മാധ്യമങ്ങളിലൂടെ നല്‍കുന്ന സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കാലാവസ്ഥാ മുന്നറിയിപ്പുകളും പാലിക്കാനും സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ ആഴ്ച രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ മഴയിലും വിവിധ ഭാഗങ്ങളില്‍ മിന്നല്‍ പ്രളയം രൂപപ്പെടുകയും പല പ്രദേശങ്ങളും വെള്ളത്തിനടിയിലാവുകയും ചെയ്തിരുന്നു. അതിനിടെ, മക്കയിലെയും പുണ്യസ്ഥലങ്ങളിലെയും മേഘങ്ങളുടെ സാന്ദ്രത ഉയര്‍ത്തുന്നതിലും മഴയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിലും നല്ല ഫലങ്ങള്‍ കാഴ്ച വയ്ക്കാനുതകുന്ന ഒരു ഗവേഷണ പഠനത്തിന് അന്തിമ രൂപം നല്‍കിയതായി ക്ലൗഡ് സീഡിംഗിനായുള്ള റീജിയണല്‍ പ്രോഗ്രാം അറിയിച്ചു.

പ്രദേശത്ത് കാലാവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തുന്നതിന് തായിഫ് ഗവര്‍ണറേറ്റിലെ കാലാവസ്ഥാ ഘടകങ്ങളും ഗവേഷണ പഠനം പര്യവേക്ഷണം ചെയ്തു. വരാനിരിക്കുന്ന ഇന്‍റര്‍നാഷണല്‍ റെയിന്‍മേക്കേഴ്‌സ് കോണ്‍ഫറന്‍സില്‍ ഗവേഷണ സംഘം അവരുടെ കണ്ടെത്തലുകള്‍ അവതരിപ്പിക്കും. ലോകമെമ്പാടുമുള്ള വിദഗ്ധര്‍ക്കും സ്‌പെഷ്യലിസ്റ്റുകള്‍ക്കും കാലാവസ്ഥാ പരിഷ്‌കരണ ശ്രമങ്ങളിലെ സൗദി അറേബ്യയുടെ മുന്നേറ്റങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോം പ്രദാനം ചെയ്യുന്നതാണ് സമ്മേളനമെന്ന് അധികൃതര്‍ അറിയിച്ചു.

ഗവേഷണത്തിന്‍റെ തുടര്‍ പ്രവര്‍ത്തനം എന്ന നിലയില്‍ ക്ലൗഡ് സീഡിംഗുമായി ബന്ധപ്പെട്ട പ്രായോഗിക പരീക്ഷണങ്ങള്‍ നടത്താനും പദ്ധതിയുണ്ട്. കൊടും ചൂട് കാലത്ത് ഹജ്ജ് കര്‍മത്തിനെത്തുന്ന ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് ആശ്വാസമാകുന്ന രീതിയില്‍ ക്ലൗഡ് സീഡിങ്ങിലൂടെ കൃത്രിമമായി മഴ പെയ്യിക്കുകയും അന്തരീക്ഷത്തിലെ ചൂട് കുറയ്ക്കുകയുമാണ് ഇതിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്.