തൃശ്ശൂര്‍പൂരം അലങ്കോലമായ സംഭവത്തില്‍ പോലീസിൻ്റെ അന്വേഷണറിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് മുന്‍ മന്ത്രിയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയുമായിരുന്ന വി.എസ്. സുനില്‍കുമാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കും. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നാലേ ചേരയാണോ മൂര്‍ഖനാണോയെന്ന് തീരുമാനിക്കാന്‍ പറ്റൂവെന്നും സുനില്‍കുമാര്‍ തൃശ്ശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ ഇരയാക്കപ്പെട്ട വ്യക്തിയാണ് താന്‍. പൂരം കലക്കിയത് യാദൃച്ഛികമാണെന്ന് പറയാന്‍ കഴിയില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ മധ്യത്തില്‍ പൂരത്തിൻ്റെ പ്രധാന ചടങ്ങുകള്‍ നിര്‍ത്തിവെക്കുന്നതില്‍ പോലീസുമാത്രമല്ല, പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട ചില ആളുകളും ഉള്‍പ്പെട്ടിട്ടുണ്ട്. പൂരം അലങ്കോലമാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണ്, എങ്ങനെ അലങ്കോലപ്പെട്ടു, സാഹചര്യമെന്താണ്, ഗൂഢാലോചനയെന്താണ് തുടങ്ങിയ കാര്യങ്ങൾ പുറത്തുവരണം. പൂരം കലക്കിയതിൻ്റെ ഗുണഭോക്താക്കളാണ് അതിനുപിന്നിലുള്ളത്.” ഇന്നല്ലെങ്കില്‍ നാളെ അക്കാര്യം പുറത്തുവരുമെന്നും വി എസ് സുനില്‍കുമാര്‍ പറഞ്ഞു.

‘‘പകൽപ്പൂരത്തിനെ സംബന്ധിച്ച് അന്ന് ആർക്കും പരാതി ഉണ്ടായിരുന്നില്ല. എന്നാൽ രാത്രി വളരെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ബിജെപി സ്ഥാനാർഥിയായ സുരേഷ് ഗോപി പുലർച്ചെ ആംബുലൻസിൽ വന്നതും ആർഎസ്എസ് നേതാക്കൾ നാടകീയമായി പ്രത്യക്ഷപ്പെട്ടതും യാദൃച്ഛികമല്ല. പൂരം കലക്കാൻ പിന്നിൽ എൽഡിഎഫാണെന്ന് വരുത്തിതീർക്കാൻ ബിജെപി ,ആർഎസ്എസ് ശ്രമം നടത്തി.”