തൃണമൂല്‍ കോണ്‍ഗ്രസിലെ പിളര്‍പ്പ് പാര്‍ലമെന്റിലും പാര്‍ട്ടിയെ ബാധിച്ചേക്കും. ഭൂരിപക്ഷം ലോക്‌സഭ എംപിമാരും വിമത പക്ഷത്ത് എന്നാണ് സൂചന.
29 ലോക്‌സഭ എംപിമാരില്‍ മമതക്കൊപ്പം ഒരാള്‍ മാത്രമാണുള്ളത്. പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ചകള്‍ ആരംഭിച്ചു.

രാജ്യസഭയിലെ 13 ല്‍ അഞ്ച് പേര്‍ മാത്രമാണ് മമതക്ക് ഒപ്പമുള്ളത്. മറ്റ് എംപിമാരുടെ നിലപാട് നിര്‍ണ്ണായകമാകും. ബിജെപിക്ക് ഒപ്പം ചേരില്ലെന്നാണ് വിമതപക്ഷത്തിന്റെ നിലപാട്. മമതാ ബാനര്‍ജിയെ പൂര്‍ണ്ണമായും അംഗീകരിക്കും. എതിര്‍പ്പ് അഭിഷേക് ബാനര്‍ജിയോടും ഐ -പാക്കിനോടുമെന്നും വിമതര്‍ വ്യക്തമാക്കി. പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ചകള്‍ ആരംഭിച്ചു. ഡെറിക് ഒബ്രെന്‍ എംപിമാരുമായി സംസാരിക്കുകയാണ്.

പാര്‍ട്ടി പുറത്താക്കിയ എംഎല്‍എ ഋതബ്രത ബാനര്‍ജിയെ തൃണമൂലിന്റെ നിയമസഭാകക്ഷി നേതാവായി സ്പീക്കര്‍ അംഗീകരിച്ചിരുന്നു. 58 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് ഋതബ്രത, സ്പീക്കര്‍ രഥീന്ദ്ര ബോസിനു കത്തു നല്‍കിയത്തിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവായി അംഗീകരിച്ചത്. ജാവേദ് ഖാന്‍, സന്ദീപന്‍ സാഹ, സബീന യാസ്മിന്‍, ഷിയുലി സാഹ എന്നിവര്‍ പ്രതിപക്ഷ ഉപ നേതാക്കള്‍ ആകും. മൂന്നില്‍ രണ്ട് എംഎല്‍എമാരുടെ പിന്തുണ നേടിയതോടെ ടിഎംസി ഔദ്യോഗിക വിഭാഗം തങ്ങള്‍ ആണെന്ന വാദവും സ്പീക്കര്‍ അംഗീകരിച്ചു. ടിഎംസിയെ പിളര്‍ത്തിയെങ്കിലും പാര്‍ട്ടിയുടെ ഉപദേഷ്ടാവായി മമതാ ബാനര്‍ജി തുടരണമെന്ന് ഋതബ്രത ബാനര്‍ജി പറഞ്ഞു.

പിളര്‍പ്പിന് പിന്നാലെ കാളിഘാട്ടിലെ സ്വന്തം വസതി മമതാ ബാനര്‍ജി ഇന്നലെ അടിയന്തര യോഗം വിളിച്ചു. അഭിഷേക് ബാനര്‍ജി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തുകൊണ്ടായിരുന്നു യോഗം. വിമത നീക്കത്തില്‍ നേരത്തെ ടിഎംസിയുടെ എല്ലാ കമ്മിറ്റികളെയും പോഷക സംഘടനകളെയും പിരിച്ചുവിട്ടിരുന്നു.