അബുദാബി: അബുദാബിയില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടയില്‍ അക്രമ സംഭവങ്ങളില്‍ ഏര്‍പ്പെട്ട മൂന്ന് ഫുട്‌ബോള്‍ താരങ്ങളെ ശിക്ഷിച്ച് അബുദാബി ക്രിമിനല്‍ കോടതി. ഇക്കഴിഞ്ഞ ഒക്ടോബര്‍ 20 ഞായറാഴ്ച അബുദാബിയില്‍ നടന്ന സംഭവത്തെത്തുടര്‍ന്ന് ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബായ സമാലെക്കിന്‍റെ മൂന്ന് കളിക്കാരെയാണ് കോടതി ശിക്ഷിച്ചത്. മൂന്നു പേര്‍ക്കും ഒരു മാസം തടവും രണ്ടു ലക്ഷം ദിര്‍ഹം വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്.

ഈജിപ്ഷ്യന്‍ സൂപ്പര്‍ കപ്പ് സെമിഫൈനലില്‍ പിരമിഡ്സ് ക്ലബിനെതിരായ മത്സരത്തിനിടെ ഉണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് സ്റ്റേഡിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഫുട്‌ബോള്‍ മത്സരം കാണാന്‍ എത്തിയ ആരാധകരെ കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്തുവെന്ന കേസിലാണ് മൂന്ന് ഈജിപ്ത്യന്‍ താരങ്ങളും കുറ്റക്കാരാണെന്ന് അബുദാബി കോടതി കണ്ടെത്തിയത്. അല്‍ അഹ്ലി ക്ലബ്ബ് പോലെ ഈജിപ്തിലെ ഏറ്റവും ജനപ്രിയമായ മറ്റൊരു ക്ലബ്ബാണ് സമാലെക് ക്ലബ്ബ്. അല്‍ ഐനില്‍ വച്ച് നടന്ന വാശിയേറിയ മല്‍സരത്തിനൊടുവിലായിരുന്നു കേസിനാസ്പദമായ സംഭവം.

സംഭവത്തിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഒക്ടോബര്‍ 21 തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി നബീല്‍ ഇമാദ് ഡോംഗ, മുസ്തഫ ഷലാബി, ഫുട്ബോള്‍ ഡയറക്ടര്‍ അബ്ദുല്‍ വാഹദ് എല്‍ സെയ്ദ് എന്നീ മൂന്നു പോരെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതികള്‍ക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ട സാഹചര്യത്തിലാണ് കോടതി ഈ മൂന്നുപേരെയും ശിക്ഷിച്ചത്.

സ്റ്റേഡിയത്തിലെ അതിക്രമവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍, അക്രമിക്കപ്പെട്ട സുരക്ഷ ഉദ്യോഗസ്ഥന്‍റെ മൊഴിയാണ് നിര്‍ണായകമായത്. ഈ മൂന്നു താരങ്ങള്‍ ചേര്‍ന്ന് തന്നെ ആക്രമിച്ചെന്നായിരുന്നു മൊഴി. ഈ മൊഴിയില്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും സത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍റെ അന്വേഷണത്തിനിടെ കണ്ടെത്തി. ഇവിടെ സ്ഥാപിച്ച സുരക്ഷാ ക്യാമറ ദൃശ്യങ്ങളില്‍ നിന്നാണ് ഇരകളുടെ മൊഴികള്‍ സത്യമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് മൂന്നു പേര്‍ക്കെതിരേ നടപടി വന്നിരിക്കുന്നത്. സ്റ്റേഡിയത്തിലുണ്ടായ അക്രമ സംഭവങ്ങള്‍ക്കു പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല.

ഈജിപ്ഷ്യന്‍ സൂപ്പര്‍ കപ്പ് സെമിഫൈനലിന്‍റെ ഭാഗമായി അല്‍ ഐന്‍ ക്ലബ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന് മുമ്പാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനെ താരങ്ങള്‍ ചേര്‍ന്ന് ആക്രമിച്ചത്. ഇവരെ സംഭവ സ്ഥലത്തു നിന്ന് തന്നെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിനായി അബുദാബി പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ ഹാജരാക്കുകയുമായിരുന്നു.