ദുബായ്: ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണം പശ്ചിമേഷ്യയെ മാത്രമല്ല ലോകത്തെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ആക്രമണം എണ്ണപ്പാടങ്ങൾക്കു നേരേ തിരിഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്ത് അതീവ ഗുരുതരമായിരിക്കും. എണ്ണവിതരണത്തെ ഇതു പ്രതികൂലമായി ബാധിക്കാനും തത്ഫലമായി എണ്ണവില കുതിച്ചുയരാനും സാധ്യതയുണ്ട്. അമേരിക്ക ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടും ഇറാൻ ഇപ്പോഴും ലോകത്തിലെ മുൻനിര എണ്ണയുത്പാദക രാജ്യങ്ങളിലൊന്നാണ്.
ഒപെക്കിന്റെ കണക്കനുസരിച്ച് ഇറാന്റെ എണ്ണയുത്പാദനം പ്രതിദിനം 3.1 ദശലക്ഷം ബാരലാണ്. ഉപരോധങ്ങൾ രാജ്യത്തെ എണ്ണ ഉത്പാദനത്തിന് തടസമുണ്ടാക്കിയിട്ടുണ്ടെങ്കിലും പ്രതിദിനം 1.3 ദശലക്ഷം മുതൽ 1.5 ദശലക്ഷം ബാരൽ വരെ എണ്ണ കയറ്റുമതി ചെയ്യുന്നുണ്ട്. ഇതിൽ 80 ശതമാനത്തിലധികവും ചൈനയിലേക്കാണു പോകുന്നത്. ഇറാനിലെ എണ്ണപ്പാടങ്ങൾ, എണ്ണശുദ്ധീകരണ ശാലകൾ എന്നിവയ്ക്കു നേരേയുള്ള നേരിട്ടുള്ള ആക്രമണമുണ്ടായാൽ അതു ലോകത്തിന് ഒരു വലിയ അളവിലുള്ള എണ്ണയുത്പാദനനഷ്ടം ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ഇറാനിലെ എണ്ണ ഉത്പാദനവുമായി ബന്ധപ്പെട്ടു മാത്രമല്ല ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ടും ആശങ്ക നിലനിൽക്കുന്നുണ്ട്.
യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ കണക്കനുസരിച്ച് 2024ൽ ഈ കടലിടുക്ക് വഴി പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരൽ എണ്ണവിതരണം നടന്നിരുന്നു. ഇത് ലോകത്തിന്റെ മൊത്തം ഉപഭോഗത്തിന്റെ ഏകദേശം 20 ശതമാനത്തോളം വരും. ഈ കടലിടുക്ക് ഇറാൻ അടയ്ക്കുന്നതോടെ എണ്ണവിതരണത്തെ ഗുരുതരമായി ബാധിക്കും.
ആഗോള സമ്പദ്വ്യവസ്ഥയെത്തന്നെ ഇതു പിടിച്ചുലച്ചേക്കാം. ഇറാനും ഒമാനും ഇടയിലുള്ള ഈ ഇടുങ്ങിയ ജലപാതയ്ക്ക് അതിന്റെ ഏറ്റവും കുറഞ്ഞ വീതിയുള്ള ഭാഗത്ത് വെറും 33 കിലോമീറ്റർ മാത്രമാണു വീതിയുള്ളത്. എന്നാൽ, ലോകത്തിലെ മൊത്തം എണ്ണവിതരണത്തിന്റെ അഞ്ചിലൊന്ന് ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. 2025ലെ കണക്കുകൾ പ്രകാരം പ്രതിദിനം ഏകദേശം 1.3 കോടി ബാരൽ ക്രൂഡ് ഓയിൽ ഈ കടലിടുക്കിലൂടെ കടന്നുപോകുന്നുണ്ട്. സൗദി അറേബ്യ, ഇറാക്ക്, കുവൈറ്റ്, യുഎഇ തുടങ്ങിയ പ്രമുഖ എണ്ണ യുത്പാദക രാജ്യങ്ങൾ തങ്ങളുടെ കയറ്റുമതിക്കായി പ്രധാനമായും ആശ്രയിക്കുന്നത് ഈ പാതയെയാണ്.
ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ക്രൂഡ് ഓയിൽ, എൽഎൻജി എന്നിവയുടെ 80 ശതമാനവും ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ ഏഷ്യൻ രാജ്യങ്ങളിലേക്കാണ് എത്തുന്നത്. ഈ പാതയിലെ ചെറിയൊരു അസ്ഥിരതപോലും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ സാമ്പത്തികസുരക്ഷയെ നേരിട്ടു ബാധിക്കും. എണ്ണവില വർധിക്കുന്നത് ഓഹരി വിപണികളെ തളർത്തുന്നതിനൊപ്പം ഇറക്കുമതിചെലവ് കുത്തനേ ഉയർത്താനും കാരണമാകും.



