നയതന്ത്ര ദൗത്യങ്ങളുമായി ശശി തരൂര്‍ എംപി വീണ്ടും വിദേശ രാജ്യങ്ങളില്‍. തരൂരിന്റെ നിലപാടുകളില്‍ കോണ്‍ഗ്രസിനുള്ളില്‍ അമര്‍ഷം പുകയുന്നതിനിടയിലാണ് പുതിയ ദൗത്യം. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം റഷ്യ, യു.കെ, ഗ്രീസ് എന്നിവിടങ്ങളിലേക്ക് രണ്ടാഴ്ചത്തെ പര്യടനത്തിനായി തരൂര്‍ കഴിഞ്ഞ ദിവസം പുറപ്പെട്ടു.

അമേരിക്കയും പാകിസ്താനും തമ്മില്‍ അടുപ്പം വര്‍ധിച്ച സാഹചര്യത്തില്‍ റഷ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ നയതന്ത്രനീക്കത്തിലാണെന്ന സൂചനയാണ് തരൂരിന്റെ റഷ്യ സന്ദര്‍ശനം നല്‍കുന്നത്. പാകിസ്ഥാന്‍ സേനാമേധാവി അസിം മുനീറുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ കൂടിക്കാഴ്ച ഇന്ത്യ ഗൗരവമായാണ് കാണുന്നത്.

ഇന്ത്യ-പാക് സംഘര്‍ഷത്തെത്തുടര്‍ന്ന്, ഭീകരതയെ പിന്തുണയ്ക്കുന്ന പാകിസ്താന്‍ നിലപാടുകള്‍ വിശദീകരിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഏഴ് സംഘങ്ങളിലൊന്നിനെ നയിച്ചശേഷം ഈ മാസം ആദ്യമാണ് തരൂര്‍ തിരിച്ചെത്തിയത്.