തിരുവനന്തപുരം: കേരള തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയത്തിൽ തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് കോൺഗ്രസ് എംപി ശശി തരൂർ. സംസ്ഥാനത്തെ യഥാർത്ഥ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു. ‘എനിക്ക് നല്ല ശുഭാപ്തിവിശ്വാസമുണ്ട്. കേരളത്തിൽ ഒരു സീറ്റ് പോലുമില്ലാത്ത പാർട്ടിയാണ് ബിജെപി എന്ന് മറക്കരുത്. യഥാർത്ഥ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. ഞങ്ങൾക്ക് മികച്ചതും പരിചയസമ്പന്നരുമായ സ്ഥാനാർത്ഥികളുണ്ട്, ഒപ്പം ചില പുതിയ മുഖങ്ങളുമുണ്ട്. ഞങ്ങൾ ഒരുമിച്ച് ഒരു മാറ്റം കൊണ്ടുവരും. എൽഡിഎഫിന്റെ 10 വർഷത്തെ കെടുകാര്യസ്ഥതയിൽ ജനങ്ങൾ മടുത്തു. ബിജെപി അതിനൊരു പകരമാവില്ല, കാരണം അവർക്ക് അതിനുള്ള കഴിവില്ല. എൽഡിഎഫിനെ താഴെയിറക്കുക എന്നതാണ് ശരിയായ പരിഹാരം’ തരൂർ വ്യക്തമാക്കി. 

രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുന്നതിലെ വെല്ലുവിളികൾ ചൂണ്ടിക്കാട്ടിയ തരൂർ, വനിതാ സംവരണ ബില്ലിനുള്ള തന്റെ പിന്തുണ ആവർത്തിച്ചു. ‘വനിതാ സംവരണ ബില്ലിനെ ഞാൻ ശക്തമായി പിന്തുണയ്ക്കുന്ന ആളാണ്. കാരണം, രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് അവർ അർഹിക്കുന്ന മുന്നേറ്റം നേടാൻ പ്രയാസമാണ്. ഈ തിരഞ്ഞെടുപ്പിൽ പോലും ഒരു പാർട്ടിയും സ്ത്രീകൾക്ക് കാര്യമായ സീറ്റുകൾ നൽകിയിട്ടില്ല. ഞങ്ങൾക്ക് 10 ശതമാനം മാത്രമാണുള്ളത്, ബിജെപിക്ക് 11-12 ശതമാനവും. ഉറപ്പായ പ്രാതിനിധ്യം നൽകാൻ നമുക്ക് സംവരണം ആവശ്യമാണ്’ അദ്ദേഹം കൂട്ടിച്ചേർത്തു.

2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9-ന് ഒറ്റ ഘട്ടമായി നടത്തുമെന്നും വോട്ടെണ്ണൽ മെയ് 4-ന് നടക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ച് 15-ന് അറിയിച്ചിരുന്നു. നിലവിലെ നിയമസഭയുടെ കാലാവധി മെയ് 23-ന് അവസാനിക്കും. 140 അംഗ നിയമസഭയിൽ, പത്ത് വർഷത്തോളമായി സംസ്ഥാനം ഭരിക്കുന്ന സിപിഐ(എം) നേതൃത്വത്തിലുള്ള എൽഡിഎഫിനെ പരാജയപ്പെടുത്താനാണ് കോൺഗ്രസ് നയിക്കുന്ന യുഡിഎഫും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയും ശ്രമിക്കുന്നത്.