തെന്നിന്ത്യൻ താരം തമന്നയുടെ കരിയറിലെ ഹിറ്റുകളിലൊന്നാണ് രാജമൗലിയുടെ ബ്ലോക്ബസ്റ്റർ ആക്ഷൻ ഫാൻ്റസി ചിത്രമായ ബാഹുബലി: ദി ബിഗിനിങ്. ചിത്രത്തിൽ അവന്തിക എന്ന കഥാപാത്രത്തെയാണ് തമന്ന അവതരിപ്പിച്ചത്.

ചിത്രത്തിലെ വിവാദമായ ഒരു രംഗത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം. യോദ്ധാവും പ്രഭാസ് അവതരിപ്പിച്ച ശിവന്റെ പ്രണയിനിയുമായ അവന്തിക എന്ന കഥാപാത്രത്തെ, ക്യാമറ ആംഗിളുകളിലൂടെയും കഥാപാത്രത്തിന്റെ ചില പെരുമാറ്റങ്ങളിലൂടെയും മോശമായി ചിത്രീകരിച്ചു എന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. ദി ലല്ലൻടോപ്പിന് നൽകിയ അഭിമുഖത്തിലാണ് സിനിമ ഇറങ്ങി പത്ത് വർഷങ്ങൾക്ക് ശേഷം തമന്ന ഈ വിമർശനങ്ങളോട് പ്രതികരിച്ചത്.

‘മറ്റൊരാൾ തൻ്റെ നിയന്ത്രണ പരിധിയിൽ അല്ലെന്നുകാണുമ്പോൾ കുറ്റബോധവും നാണക്കേടും ഉപയോഗിച്ച് അത് നേടിയെടുക്കാൻ അവർ ശ്രമിക്കും. നാണംകെടുത്തുമ്പോൾ നിയന്ത്രണം ലഭിച്ചതുപോലെ അവർക്കുതോന്നും. നിലനിൽപ്പിൻ്റെ അടിസ്ഥാന ഘടകമായ ലൈഗികത സ്ക്രീനുകളിൽ കാണുന്നത്, മോശമായി ധരിക്കുന്ന പ്രവണത ശരിയല്ല’ – തമന്ന പറഞ്ഞു.

അവന്തികയുടെ കഥാപാത്രത്തെയും വിമർശനങ്ങൾ ഉണ്ടായ സീനിനേയും രാജമൗലി എങ്ങനെയാണ് കണ്ടിരുന്നത് എന്നതിനേയും താരം പ്രശംസിക്കുന്നുണ്ട്. മനോഹരമായ, സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്ന സ്ത്രീ എന്നാണ് അവന്തികയുടെ കഥാപാത്രത്തെ സർ എനിക്ക് വിശദീകരിച്ചു തന്നത്’- തമന്ന പറയുന്നു. 

ജീവിതത്തിൽ ഒരുപാട് യാതനകളിലൂടെ കടന്നുപോയിട്ടുള്ളതിനാൽ മറ്റുള്ളവർ തന്നെ ചൂഷണം ചെയ്യുമെന്ന് വിശ്വസിക്കുന്ന ഒരു സ്ത്രീ. അതുകൊണ്ടുതന്നെ ബന്ധങ്ങളിൽ കൃത്യമായ അതിര് അവൾ സൂക്ഷിക്കുന്നു. എന്നാൽ, ഒരു യുവാവ് അവളെ പ്രണയിക്കാൻ ശ്രമിക്കുന്നു, അവളുടെ സൗന്ദര്യം അവൾക്കുമുന്നിൽ തുറന്നുകാട്ടുന്നു- അഭിമുഖത്തിൽ തമന്ന പറയുന്നു.

ചലച്ചിത്രകാരൻ മനോഹരമായി കാണിക്കാൻ ശ്രമിക്കുന്ന ഒന്ന് കാഴ്ചക്കാർ മറ്റൊന്നായി കണ്ടാൽ അതെൻ്റെ തെറ്റല്ല. കാര്യങ്ങളെ സർഗാത്മകമായി കാണുന്ന ആളെന്ന നിലയ്ക്ക് ‘അവന്തികയെ ശാരീരികമായി ചൂഷണം ചെയ്തു’ എന്ന് ഞാൻ കരുതുന്നില്ല. ഒരു യുവാവിന്റെ പ്രണയത്തിലൂടെ അവന്തിക സ്വയം കണ്ടെത്തുകയായിരുന്നു- തമന്ന പറയുന്നു.