ന്യൂഡൽഹി: കംബോഡിയ-തായ്ലൻഡ് അതിർത്തിയിലെ തർക്കപ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന വിഷ്ണുഭഗവാന്റെ പ്രതിമ തായ് സൈന്യം തകർത്ത നടപടിയിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
വർഷങ്ങളായി തുടരുന്ന അതിർത്തി തർക്കങ്ങൾക്കിടയിൽ നടന്ന ഈ സംഭവം ലോകമെമ്പാടുമുള്ള ഹിന്ദു വിശ്വാസികളുടെ വികാരങ്ങളെ മുറിപ്പെടുത്തുന്നതാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സമാധാനപരമായ നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട ഇന്ത്യ, ഇത്തരം അനാദരവുകൾ ഒഴിവാക്കപ്പെടേണ്ടതാണെന്നും ഓർമ്മിപ്പിച്ചു.
കംബോഡിയൻ അതിർത്തിക്കുള്ളിലെ ആൻ സെസ് എന്ന സ്ഥലത്ത് 2014-ൽ സ്ഥാപിച്ച പ്രതിമയാണ് കഴിഞ്ഞ തിങ്കളാഴ്ച തായ് സൈന്യം ബാക്ക്ഹോ ലോഡർ ഉപയോഗിച്ച് തകർത്തത്.
തായ്ലൻഡ് അതിർത്തിയിൽ നിന്നും വെറും നൂറു മീറ്റർ മാത്രം അകലെയുള്ള ഈ ഭാഗത്തെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ ദീർഘകാലമായി തർക്കം നിലനിൽക്കുന്നുണ്ട്.
ബുദ്ധ, ഹിന്ദു സംസ്കാരങ്ങൾ ആഴത്തിൽ വേരോടിയ ഈ മേഖലയിലെ ഇത്തരം ആരാധനാ വിഗ്രഹങ്ങൾ തകർക്കുന്നത് നാഗരിക പൈതൃകത്തിന് നേരെയുള്ള കടന്നുകയറ്റമായാണ് കാണുന്നത്.
വിഷ്ണു പ്രതിമ തകർക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിഷയം രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. ഈ വർഷം ജൂലൈ മുതൽ മേഖലയിൽ സൈനിക നീക്കങ്ങൾ ശക്തമായിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിനെത്തുടർന്ന് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ഈ മാസം വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു.
സമാധാനം നിലനിർത്തുന്നതിനും ആൾനാശവും സ്വത്തുനാശവും ഒഴിവാക്കുന്നതിനും ഇരുപക്ഷവും വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്നും ഇന്ത്യ ആഹ്വാനം ചെയ്തു.
സാംസ്കാരികവും മതപരവുമായ അടയാളങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ, മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ നയതന്ത്ര ഇടപെടലുകൾ ആവശ്യമാണെന്നും കൂട്ടിച്ചേർത്തു.



