ഹൈദരാബാദ്: തൊഴിൽ രംഗത്ത് നിർണായക പരിഷ്കാരങ്ങളുമായി തെലങ്കാന സർക്കാർ . സംസ്ഥാനത്തെ വാണിജ്യസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പത്ത് മണിക്കൂർ വരെ ജോലി ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് പുതിയ നിയമം. തൊഴിലാളികൾക്ക് കൂടുതൽ നേട്ടമാകുന്ന തരത്തിലും വാണിജ്യസ്ഥാപനങ്ങളുടെ സുഗമമായ പ്രവർത്തനങ്ങളും ലക്ഷ്യമാക്കിയാണ് പുതിയ നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചത്.

കടകൾ ഒഴികെയുള്ള വാണിജ്യ സ്ഥാപനങ്ങൾക്കാണ് പുതിയ നിർദേശങ്ങൾ ബാധകമാകുന്നത്. ജൂലൈ അഞ്ചിന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് പ്രകാരം 1988ലെ തെലങ്കാന ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെൻ്റ്സ് ആക്ട് (1988ലെ ആക്ട് നമ്പർ 20) പ്രകാരമാണ് ഇളവുകളും പുതിയ പരിഷ്കാരങ്ങളും കൊണ്ടുവന്നിരിക്കുന്നത്.

ദൈനം ദിന ജോലി സമയം 10 മണിക്കൂറിൽ കൂടാൻ പാടില്ല. ആഴ്ചയിലെ ജോലി സമയം 48 മണിക്കൂറിൽ കൂടരുത്. ഈ സമയത്തിൽ കൂടുതലായി ജോലി ചെയ്യുന്നവർക്ക് ഓവർടൈം വേതനത്തിന് അർഹതയുണ്ട്. ഇക്കാര്യത്തിൽ സർക്കാർ കർശന നിർദേശം നൽകുന്നുണ്ട്. ഒരു ജീവനക്കാരൻ ഒരു ദിവസം ആറ് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്താൽ 30 മിനിറ്റ് വിശ്രമത്തിനായി ഇടവേള എടുക്കാൻ അർഹതയുണ്ട്.

ഓവർടൈം ഉൾപ്പെടെയുള്ള ഒരു ജീവനക്കാരൻ്റെ ജോലി സമയം 12 മണിക്കൂറിൽ കൂടരുത്. സർക്കാർ നിർദേശങ്ങൾ പാലിക്കാത്ത കമ്പനികൾക്കും സ്ഥാപനങ്ങൾക്കും നൽകിയിരിക്കുന്ന സർക്കാർ ഇളവുകൾ പിൻവലിക്കും. ജൂലൈ എട്ടിന് തെലങ്കാന ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന് ശേഷം ഉത്തരവ് പ്രാബല്യത്തിൽ വരും.

ഒരു സ്ഥാപനത്തിലെ ഒരു ജീവനക്കാരന്റെ ജോലി സമയം, അവരുടെ വിശ്രമ ഇടവേളയോടൊപ്പം ഒരു ദിവസവും പന്ത്രണ്ട് മണിക്കൂറിൽ കൂടാൻ പാടില്ല. അത്തരത്തിലാകണം തൊഴിലിടത്തെ ക്രമീകരണമെന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. 30 മിനിറ്റിൽ കുറയാത്ത വിശ്രമ ഇടവേളയില്ലെങ്കിൽ ഒരു ജീവനക്കാരനെയും ഒരു ദിവസത്തിലും ആറ് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ നിർബന്ധിക്കുകയോ അനുവദിക്കുകയോ ചെയ്യരുത്.

2023 ഏപ്രിലിൽ തമിഴ്‌നാട്ടിലും സമാനമായ ഭേദഗതി പാസാക്കിയിരുന്നു. ഫാക്ടറി തൊഴിലാളികൾക്ക് ജോലി സമയം എട്ട് മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി നീട്ടി നൽകുന്ന ഭേദഗതി നിയമം 2023 ഏപ്രിലിൽ തമിഴ്‌നാട് നിയമസഭ പാസാക്കുകയായിരുന്നു. ആഴ്ചയിൽ നാല് ദിവസം ജോലി ചെയ്യാനും വേണമെങ്കിൽ മൂന്ന് ദിവസം അവധിയെടുക്കാനും സാധിക്കും. ആഴ്ചയിലെ മൊത്തം പ്രവൃത്തി സമയം മാറ്റമില്ലാതെ തുടരുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. വിവിധ രാജ്യങ്ങളിൽ നാല് ദിവസം പ്രവൃത്തി ദിനമാക്കുന്നതിൽ ചർച്ചകളും പരിക്ഷണങ്ങളും തുടരുകയാണ്.

2023 ഏപ്രിലിൽ തമിഴ്‌നാട്ടിലും സമാനമായ ഭേദഗതി പാസാക്കിയിരുന്നു. ഫാക്ടറി തൊഴിലാളികൾക്ക് ജോലി സമയം എട്ട് മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി നീട്ടി നൽകുന്ന ഭേദഗതി നിയമം 2023 ഏപ്രിലിൽ തമിഴ്‌നാട് നിയമസഭ പാസാക്കുകയായിരുന്നു. ആഴ്ചയിൽ നാല് ദിവസം ജോലി ചെയ്യാനും വേണമെങ്കിൽ മൂന്ന് ദിവസം അവധിയെടുക്കാനും സാധിക്കും. ആഴ്ചയിലെ മൊത്തം പ്രവൃത്തി സമയം മാറ്റമില്ലാതെ തുടരുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. വിവിധ രാജ്യങ്ങളിൽ നാല് ദിവസം പ്രവൃത്തി ദിനമാക്കുന്നതിൽ ചർച്ചകളും പരിക്ഷണങ്ങളും തുടരുകയാണ്.