ടെഹ്റാൻ: ഇസ്രയേൽ – ഇറാൻ സംഘർഷം അയവില്ലാതെ തുടരുന്നു. ഇരുരാജ്യങ്ങളുടെയും ആക്രമണ – പ്രത്യാക്രമണങ്ങൾ തുടർച്ചയായ ആറാം ദിനമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ബുധനാഴ്ച ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേൽ വീണ്ടും ആക്രമണം നടത്തി. കീഴടങ്ങില്ലെന്ന് ഇറാൻ പരമോന്നത നേതാവായ ആയത്തൊള്ള ഖമീനി പ്രതികരിച്ചതിന് പിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം.
ടെഹ്റാനിലെ തെക്ക് കിഴക്ക് ഭാഗത്തുള്ള പ്രദേശങ്ങളിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. നഗരത്തിലെ വിവിധയിടങ്ങളിൽ സ്ഫോടനം നടന്നതായും കറുത്ത പുക ഉയരുന്നതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ആക്രമണത്തെ സംബന്ധിച്ച് ഇസ്രേയൽ സേന പ്രതികരിച്ചിട്ടുണ്ട്. ടെഹ്റാനിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രയേൽ സേന അറിയിച്ചു.
അതേസമയം ഇറാൻ കീഴടങ്ങണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്കെതിരെ കടുത്ത ഭാഷയിലാണ് ആയത്തൊള്ള ഖമീനി പ്രതികരിച്ചത്. ഇറാനികൾ കീഴടങ്ങുന്നവരല്ലെന്നും ചരിത്രമറിയുന്നവരും വിവേകമുള്ളവരും തങ്ങളെ ഭീഷണിപ്പെടുത്തില്ലെന്നും ഖമീനി പറഞ്ഞു. ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രസ്താവനയിലാണ് ഖമീനി ഇക്കാര്യം അറിയിച്ചത്. സൈനിക നടപടിയുണ്ടായാൽ പരിഹരിക്കാനാകാത്ത നഷ്ടം ഉണ്ടാകുമെന്ന് അമേരിക്ക അറിയണമെന്നും അദ്ദേഹം പറഞ്ഞു.