ഇറാന്‍ ആക്രമണത്തിന് തിരിച്ചടിയുമായി ഇസ്രയേല്‍. ടെഹ്‌റാന്‍ ഉള്‍പ്പെടെ മൂന്ന് ഇറാനിയന്‍ നഗരങ്ങളില്‍ സ്‌ഫോടനം. ഇസ്രയേല്‍ മിസൈലാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തെഹ്‌റാന്‍, തബ്രിസ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലാണ് സ്‌ഫോടനങ്ങളുണ്ടായത്. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു. ലെബനാനിലെ ഇസ്രായേല്‍ കടന്നുകയറ്റത്തിന് മറുപടിയായി കഴിഞ്ഞ ദിവസം രാത്രി ഇറാന്‍ നടത്തിയ മിസൈലാക്രമണത്തിന് പിന്നാലെയാണ് ഇസ്രായേല്‍ പ്രത്യാക്രമണം ആരംഭിച്ചത്.

തെക്കന്‍ ബെയ്‌റൂത്തിലേക്ക് ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കും അമേരിക്കന്‍ നാവിക ഉപരോധത്തിനും കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗേര്‍ ഗാലിബഫും പ്രതികരിച്ചിരുന്നു. ഇസ്രയേലിലെ റാമത് ഡേവിഡ് വ്യോമതാവളത്തിനു നേരെയും ഇറാന്റെ ആക്രമണമുണ്ടായി.

ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ ഇമാം ഖമനയി വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഇറാന്‍ നിര്‍ത്തി വച്ചിട്ടുണ്ട്. ഗസയിലേക്കുള്ള റഫ ഇടനാഴിയും കരീം അബു സലീം ഇടനാഴിയും ഇസ്രയേല്‍ അടച്ചു. ഇറാന്റെ ആക്രമണത്തെ തുടര്‍ന്നുള്ള സുരക്ഷിതത്വ നടപടിയെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.

ഇസ്രയേലിലേക്ക് ഇറാന്‍ നടത്തിയ ആക്രമണത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അപലപിച്ചു. ഇറാന്‍ നയതന്ത്രത്തിലേക്ക് മടങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കരുതെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിനോട് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഏപ്രിലിലെ വെടിനിര്‍ത്തലിനു ശേഷം ഇതാദ്യമായാണ് ഇറാന്‍ ഇസ്രയേലിനെ ആക്രമിക്കുന്നത്. അതിനിടെ, ഇസ്രയേലിനെതിരെയുള്ള ആക്രമണം തുടരുമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കി. ഒരാഴ്ച നീളുന്ന തുടര്‍ ആക്രമണത്തിന്റെ തുടക്കമാണ് ഇന്ന് കുറിച്ചതെന്നും ഐആര്‍ജിസി വ്യക്തമാക്കി.