ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന്റെയും കാമില രാജ്ഞിയുടെയും അമേരിക്കൻ സന്ദർശനത്തിന് പിന്നാലെ യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നുള്ള വിസ്കി ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും തീരുവകളും നീക്കം ചെയ്യുന്നതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.
രാജകുടുംബത്തോടുള്ള ബഹുമാനസൂചകമായും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിനുമാണ് ഈ സുപ്രധാന തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്കോട്ട്ലൻഡിലെ വിസ്കി വ്യവസായവും അമേരിക്കയിലെ കെന്റക്കിയിലുള്ള ബോർബൺ വ്യവസായവും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താൻ ഈ നടപടി സഹായിക്കുമെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു.
പ്രത്യേക എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചുകൊണ്ട് സംസാരിക്കവെ, മറ്റാർക്കും സാധിക്കാത്ത കാര്യം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചത് രാജാവിന്റെ സന്ദർശനമാണെന്ന് ട്രംപ് പറഞ്ഞു. വിസ്കി നിർമ്മാണത്തിനായി ഉപയോഗിക്കുന്ന തടികൊണ്ടുള്ള വീപ്പകളുടെ (Wooden Barrels) വിതരണ ശൃംഖലയിലുള്ള പരസ്പര സഹകരണം ഇരു രാജ്യങ്ങൾക്കും ഒരുപോലെ ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ സന്ദർശനത്തിനിടെ സെപ്റ്റംബർ 11 ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ രാജാവും രാജ്ഞിയും ന്യൂയോർക്കിലെ സ്മാരകം സന്ദർശിച്ചിരുന്നു. ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനിയും മുൻ മേയർ മൈക്കൽ ബ്ലൂംബെർഗും ഈ ചടങ്ങിൽ പങ്കെടുത്തു.



