ചെന്നൈ: കനത്ത മഴ തുടരുന്നതിനിടെ തമിഴ്നാട് തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടൽ. അണ്ണാമലയാർ മലയുടെ അടിവാരത്തിലുള്ള നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിതീവ്ര മഴ തുടരുന്നതിനിടെയാണ് ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരുവണ്ണാമലൈയിൽ മൂന്ന് വീടുകൾ പൂർണ്ണമായും മണ്ണിനടിയിലായെന്നാണ് റിപ്പോർട്ട്.
പാറക്കഷ്ണങ്ങളും മണ്ണും വീടുകൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു. കുട്ടികൾ അടക്കം 7 പേരെ കാണാതായതായെന്ന് നാട്ടുകാർ പറഞ്ഞു. കനത്ത മഴയ്ക്ക് പിന്നാലെയാണ് ഉരുൾപ്പൊട്ടലുണ്ടായത്. ജില്ലാ കളക്ടറും പോലീസ് മേധാവിയും സംഭവസ്ഥലം സന്ദർശിച്ചു. ഇന്നലെ വൈകീട്ടായിരുന്നു ഉരുൾപൊട്ടൽ. രാത്രി വൈകിയതോടെ രക്ഷാ പ്രവർത്തനം നിർത്തിവെച്ചു.
തമിഴ്നാട്ടിൽ മഴക്കെടുതി രക്ഷാപ്രവർത്തനത്തിന് സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. ഉരുൾപൊട്ടൽ സ്ഥലത്തേക്ക് തിണ്ടിവനത്തിൽ നിന്നുള്ള എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനത്തിനെത്തി. തിരുവണ്ണാമലൈക്ക് കൂടുതൽ രക്ഷാപ്രവർത്തകർ എത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഞായറാഴ്ച രാവിലെ മുതൽ തിരുവണ്ണാമലൈ ജില്ലയിൽ കനത്തമഴ തുടരുകയാണ്.
ഫെൻഗൽ ചുഴലിക്കാറ്റിനോടനുബന്ധിച്ചുണ്ടായ കനത്ത മഴയിൽ പുതുച്ചേരി നഗരം വെള്ളത്തിൽ മുങ്ങി. ബൈക്കുകളും കാറുകളും ഒലിച്ചുപോയി. വെള്ളപ്പാച്ചിലിൽപ്പെട്ട് രണ്ടു പേരാണ് ഇവിടെ മരിച്ചത്. ഒരാൾ ഷോക്കേറ്റും മരിച്ചു. വെള്ളം കയറിയ വീടുകളിലും അപ്പാർട്ട്മെന്റുകളിലും കുടുങ്ങിയവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
30 വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ മഴയാണ് കഴിഞ്ഞ ഒരുദിവസത്തിൽ പുതുച്ചേരിയിൽ രേഖപ്പെടുത്തിയത്. 24 മണിക്കൂറിൽ 48.4 സെന്റീമീറ്റർ മഴയാണ് ലഭിച്ചത്. ചെന്നൈയിൽനിന്ന് പുതുച്ചേരിയിലേക്കുള്ള ഇസിആർ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. കോളേജുകൾ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഒരു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.



