ചെന്നൈ/കോൽക്കത്ത: തമിഴ്നാട്, പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ്. ബംഗാളിൽ ഇതുവരെ 19 ശതമാനവും തമിഴ്നാട്ടിൽ 18 ശതമാനം പോളിംഗും രേഖപ്പെടുത്തി. വോട്ടിംഗ് യന്ത്രങ്ങളിലെ തകരാർമൂലം ചിലയിടങ്ങളിൽ വോട്ടിംഗ് തടസപ്പെട്ടു.
നടൻ രജനീകാന്ത് ചെന്നൈ സ്റ്റെല മേരീസ് കോളജിലെത്തി വോട്ട് രേഖപ്പെടുത്തി. എല്ലാവരും തങ്ങളുടെ ജനാധിപത്യ കടമ നിർവഹിക്കണമെന്ന് വോട്ട് ചെയ്തശേഷം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന തമിഴ്നാട്ടിൽ 4023 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്.
പശ്ചിമബംഗാളിലെ 152 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. 142 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് 29ന് നടക്കും. സംഘർഷസാധ്യത കണക്കിലെടുത്ത് ഇരു സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.



