കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ, മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി തഹാവൂര്‍ റാണയുടെ പൗരത്വം റദ്ദാക്കാനുള്ള നടപടികള്‍ കാനഡ സര്‍ക്കാര്‍ ആരംഭിച്ചു. 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ റാണ ഇന്ത്യയില്‍ വിചാരണ നേരിടുകയാണ്.

ഫെബ്രുവരി 26നാണ് ഇന്ത്യാ സന്ദര്‍ശനത്തിനായി കനേഡിയന്‍ പ്രധാനമന്ത്രി എത്തുന്നത്. മാര്‍ച്ച് 7 വരെ നീണ്ടുനില്‍ക്കുന്ന മൂന്ന് രാഷ്ട്രങ്ങളടങ്ങുന്ന ഇന്തോ-പസഫിക് പര്യടനത്തിന്റെ ഭാഗമായാണ് സന്ദര്‍ശനംഏതെങ്കിലും ഭീകരവാദ കുറ്റങ്ങള്‍ ചുമത്തിയല്ല റാണയുടെ പൗരത്വം റദ്ദാക്കുന്നത്. മറിച്ച് പൗരത്വത്തിനായുള്ള അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി എന്ന കാരണത്താലാണ് ഈ നടപടി. 2000ല്‍ പൗരത്വത്തിനായി സമര്‍പ്പിച്ച അപേക്ഷയില്‍, ഒട്ടാവയിലും ടൊറന്റോയിലുമായി നാല് വര്‍ഷം താമസിച്ചതായും ഈ കാലയളവില്‍ വെറും ആറ് ദിവസം മാത്രമാണ് കാനഡയ്ക്ക് പുറത്തുപോയതെന്നും റാണ അവകാശപ്പെട്ടിരുന്നു.

1997ല്‍ കാനഡയിലെത്തിയ ഇയാള്‍ 2001ലാണ് പൗരത്വം നേടിയത്.കനേഡിയന്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍, നാലുവര്‍ഷത്തിനിടെ ഭൂരിഭാഗവും റാണ ചിക്കാഗോയിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ചിക്കാഗോയില്‍ റാണയ്ക്ക് ബിസിനസുകളും വസ്തുവകകളും ഉണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. കാനഡയിലെ താമസരേഖകളില്‍ റാണ ബോധപൂര്‍വം കൃത്രിമം കാണിച്ചതായും ഇത് രാജ്യത്തെ നിയമങ്ങളോടുള്ള അനാദരവാണെന്നും ഇമിഗ്രേഷന്‍ വിഭാഗം പറയുന്നു.

പാക് വംശജനും കനേഡിയന്‍ വ്യവസായിയുമായ റാണയ്ക്ക്, ലഷ്‌കറെ തയിബയും ഐഎസ്‌ഐയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. മുംബൈ ഭീകരാക്രമണത്തിനു പിന്നിലെ ഗൂഢാലോചനയിൽ റാണയ്ക്കു പങ്കുണ്ടെന്ന ഇന്ത്യയുടെ വാദം അംഗീകരിച്ച് റാണയെ യുഎസ് ഇന്ത്യക്ക് കൈമാറുകയായിരുന്നു.