മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി സ്വപ്ന സുരേഷ് രംഗത്ത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് മുഖ്യമന്ത്രിക്കെതിരെ പരോക്ഷ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിവേക് കിരണിന്റെ ഇ ഡി സമൻസിനെ കുറിച്ചാണ് സ്വപ്ന സുരേഷിന്റെ പ്രതികരണം.
2018ൽ യുഎഇ കൗൺസിൽ ജനറൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി സന്ദർശിച്ചപ്പോൾ മകനെ മുഖ്യമന്ത്രി കൗൺസിൽ ജനറലിനെ പരിചയപ്പെടുത്തിയെന്നും യുഎഇയിൽ സ്റ്റാർ ഹോട്ടൽ വാങ്ങുന്നതിന് മകനെ സഹായിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്നും സ്വപ്ന കുറിപ്പിൽ പറയുന്നു.
സ്വപ്ന സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഇപ്പോഴാണോ മലയാളം മാധ്യമങ്ങൾ ഇത് അറിയുന്നത്? ഒരു സാധാരണക്കാരന്റൈ മകൻ ആണ് ഇഡി നോട്ടീസ് അവഗണിച്ചിരുന്നതെങ്കിൽ അറസ്റ്റ്, ജയിൽ, കോടതി, വിചാരണ… അങ്ങനെ എന്തെല്ലാം കോലാഹലം ആയേനെ. മകനെയും മകളെയും ഇഡി ഒന്ന് നല്ലതുപോലെ ചോദ്യം ചെയ്താൽ മണി മണി പോലെ എല്ലാം പുറത്തു വരും, അത് അച്ഛന് നല്ലപോലെ അറിയാം. അതുകൊണ്ടാണ് രണ്ടു പേരെയും വിട്ടു കൊടുക്കാത്തത്. അത് നടപ്പിലാകണമെങ്കിൽ അച്ഛന്റ സിംഹാസനം തെറിക്കണം!
ഇത് കേട്ടപ്പോൾ എനിക്ക് ഒരു പഴയ സംഭവം ഓർമ വന്നു. 2018ൽ ഞാനും എന്റൈ പഴയ ബോസ് ആയ യുഎഇ കൗൺസിൽ ജനറലും ആയിട്ട് ഒരു ക്യാപ്റ്റനെ കാണാൻ പോയി. ക്യാപ്റ്റന്റൈ ഒഫീഷ്യൽ വീട്ടിൽ അയിരുന്നു കൂടികാഴ്ച്ച. അവിടെ വെച്ച് ക്യാപ്റ്റൻ ആയ അച്ഛൻ തന്റെ മകനെ കൗൺസിൽ ജനറലിന് പരിചയപെടുത്തി. മകൻ യുഎഇയിൽ ഒരു ബാങ്കിൽ ആണ് ജോലി ചെയുന്നതെന്നും അവന് യുഎഇയിൽ ഒരു സ്റ്റാർ ഹോട്ടൽ വിലയ്ക്ക് മേടിയ്ക്കാൻ ആഗ്രഹം ഉണ്ടന്നും അതിനുവേണ്ട സഹായം ചെയ്തുകൊടുക്കണം എന്നും കൗൺസിൽ ജനറലിനോട് ആവിശ്യപെട്ടു. (ക്യാപ്റ്റന്റെ ഔദ്യോഗിക വസതിയിലെ സിസിടിവി ദൃശ്യങ്ങൾ മിന്നലടിച്ചു പോയിട്ടില്ലെങ്കിൽ ഇഡിക്ക് താല്പര്യം ഉണ്ടെങ്കിൽ ഫോട്ടോ പടമായി കാണാം). പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന സംശയം. ഒരു ബാങ്ക് ഉദ്യോഗസ്ഥനായ മകന് യുഎഇയിൽ സ്റ്റാർ ഹോട്ടൽ മേടിയ്ക്കാൻ പറ്റുമോ?
ഉത്തരം
പറ്റും… അച്ഛന്റെ പദവി ദുരുപയോഗം ചെയ്ത് അച്ഛനും അമ്മയും സഹോദരിയും ഉണ്ടാക്കുന്ന കള്ളപ്പണം ഉണ്ടങ്കിൽ പറ്റും.
NB: വരും ദിവസങ്ങളിൽ കൂടുതൽ സത്യങ്ങൾ പുറത്തുവരും… നമുക്ക് കാത്തിരിക്കാം.
സ്വാമിയേ ശരണം അയ്യപ്പാ