ജമ്മു കശ്മീരിലെ കുൽഗാമിൽ തീവ്രവാദ ബന്ധമുണ്ടെന്നാരോപിച്ച് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത 23 വയസുകാരൻ്റ മൃതദേഹം ഒരു അരുവിയിൽ നിന്ന് കണ്ടെടുത്തു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അയാൾ അരുവിയിലേക്ക് ചാടിയതാണെന്ന് പോലീസ് അവകാശപ്പെടുന്നു. എന്നാൽ കൊല്ലപ്പെട്ടയാളുടെ കുടുംബം ഇത് കസ്റ്റഡി മരണമാണെന്ന് ആരോപിച്ചു.
ലഷ്കർ-ഇ-തൊയ്ബ സ്ലീപ്പർ സെല്ലിലെ അംഗമാണെന്ന് സംശയിച്ചാണ് ഇംതിയാസ് അഹമ്മദ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. തിരിച്ചറിയുന്നതിനായി ഒരു ഒളിത്താവളത്തിലേക്ക് കൊണ്ടുപോയപ്പോൾ, രക്ഷപ്പെടാനുള്ള ശ്രമത്തിൽ അയാൾ വേഗത്തിൽ ഒഴുകുന്ന വൈഷോ അരുവിയിൽ ചാടി മുങ്ങിമരിച്ചതായി പോലീസ് പറഞ്ഞു.
ഏപ്രിൽ 23 ന് സുരക്ഷാ സേനയുമായുള്ള ചെറിയ വെടിവയ്പ്പിനുശേഷം രണ്ട് തീവ്രവാദികൾ രക്ഷപ്പെട്ട ഒരു ഏറ്റുമുട്ടലിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇംതിയാസിന്റെ പങ്ക് പുറത്തുവന്നതെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ ലഷ്കർ ഒളിത്താവളത്തെക്കുറിച്ച് അറിവുണ്ടെന്ന് ഇംതിയാസ് സമ്മതിച്ചതായും തുടർന്ന് അദ്ദേഹം നൽകിയ സ്ഥലത്തേക്ക് കൊണ്ടുപോയതായും പോലീസ് വൃത്തങ്ങൾ അവകാശപ്പെടുന്നു.



