അലഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന്റെ വിവാദ പ്രസംഗത്തില്‍ വിശദീകരണം തേടി സുപ്രീംകോടതി. ജഡ്ജിയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപവും വിശദാംശങ്ങളും സമര്‍പ്പിക്കാനാണ് അലഹാബാദ് ഹൈക്കോടതിയോട് സുപ്രീംകോടതി രജിസ്ട്രി ആവശ്യപ്പെട്ടിരിക്കുന്നത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ഞായറാഴ്ച വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് വിവാദ പ്രസംഗം നടത്തിയത്. 

ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അന്വേഷണത്തിന് നിര്‍ദേശം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. സത്യപ്രതിജ്ഞാ ലംഘനമാണ് ജഡ്ജി നടത്തിയതെന്നും, സുപ്രീംകോടതി നടപടി സ്വീകരിക്കണമെന്നും ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു. ജഡ്ജിക്കെതിരെ സിപിഎം, മുസ്ലിംലീഗ് തുടങ്ങിയ പാര്‍ട്ടികളും ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിട്ടുണ്ട്.

ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ക്യാംപെയ്ന്‍ ഫോര്‍ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ആന്റ് റിഫോംസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. യാദവിനെതിരെ ആഭ്യന്തര അന്വേഷണം വേണമെന്നാണ് ആവശ്യം. വിശ്വഹിന്ദു പരിഷത്ത് വേദിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മുസ്ലിങ്ങള്‍ക്കെതിരെ ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് വിദ്വേഷപരാമര്‍ശം നടത്തിയത്.