ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തിന് പിന്നാലെ അറബ് രാഷ്ട്ര തലവന്‍മാരുമായി ഫോണില്‍ സംസാരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും ട്രംപ് ചര്‍ച്ച നടത്തി.
ഇസ്രയേലിന് പിന്തുണ നല്‍കുമെന്ന് ട്രംപ് പറഞ്ഞു. ഇറാനെതിരായ ആക്രമണം വിജയകരമായിരുന്നുവെന്ന് സിഎൻഎന്നിന് നൽകിയ ടെലിഫോൺ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. എല്ലാം നഷ്ടപ്പെടുന്നതിന് മുൻപ് ആണവ കരാറിൽ ഒപ്പുവെക്കണമെന്ന് ഡൊണാൾഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി.
യുഎസും ഇറാനും തമ്മിൽ ആണവ കരാറിനായുള്ള ചർച്ചകൾ ആറാം ഘട്ടത്തിലേക്ക് കടക്കാനിരിക്കെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഇസ്രയേൽ ഇറാനെ ആക്രമിക്കുമെന്ന് നേരത്തേ അറിയാമായിരുന്നെങ്കിലും ആക്രമണത്തിൽ യുഎസിന് പങ്കില്ലെന്ന് ഡോണൾഡ് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു.
അതേസമയം മിഡിൽ ഈസ്റ്റിൽ യുദ്ധഭീഷണി വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ അടിയന്തര യുഎൻ സുരക്ഷാ കൗൺസിൽ യോഗം ചേർന്നു. ഇസ്രയേലിനെതിരെ ഇറാന്‍ നടത്തിയ പ്രത്യാക്രമണത്തിൽ നാല്‍പതിലേറെ പേര്‍ക്കാണ് പരുക്കേറ്റത്.