2009 ജനുവരി 15. യുഎസ് എയർവേസിന്റെ വിമാനം- 1549 ന്യൂയോർക്കിലെ ലാ ഗ്വാർഡിയ വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്നു. അതിനിടെ രണ്ട് എൻജിനുകളിലും ഒരു കൂട്ടം പക്ഷികൾ ഇടിക്കുന്നു. എയർബസ് എ 320 വിമാനത്തിന്റെ രണ്ട് എൻജിനുകളും പ്രവർത്തനരഹിതമായതോടെ തൊട്ടടുത്തുള്ള വിമാനത്താവളത്തിലേക്കെത്തിക്കാൻ കഴിയില്ലെന്ന് ക്യാപ്റ്റൻ സള്ളി സള്ളെൻബെർഗറിനും ഫസ്റ്റ് ഓഫീസർ ജെഫ് സ്കൈൽസിനും ബോധ്യമാകുന്നു. ഇരുവരും വിമാനം ഹഡ്സൺ നദിയിൽ അടിയന്തര ലാൻഡിങ് നടത്തി.

യാത്രക്കാരും ജീവനക്കാരുമുൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 155 പേരും ചെറിയ പരിക്കുകളോടെ അപകടത്തെ അതിജീവിച്ചു. നടനും സംവിധായകനുമായ ക്ലിന്റ് ഈസ്റ്റ്വുഡ് ഈ ഉദ്വേഗജനകമായ നിമിഷങ്ങൾ കോർത്തിണക്കി സംവിധാനംചെയ്ത ചലച്ചിത്രമാണ് ‘സള്ളി: മിറക്കിൾ ഓൺ ദി ഹഡ്സൺ’.

2016-ൽ പുറത്തിറങ്ങിയ ചിത്രം ലോകവ്യാപകമായി പ്രേക്ഷകപ്രീതി നേടി. സള്ളി, യുഎസ് മാധ്യമപ്രവർത്തകൻ ജെഫ്റി സാസ്ലോ എന്നിവർചേർന്ന് എഴുതിയ ‘ഹൈയസ്റ്റ് ഡ്യൂട്ടി’ എന്ന ആത്മകഥയെ ആസ്പദമാക്കിയാണ് സിനിമയൊരുക്കിയത്. വിമാനത്തിലുണ്ടായിരുന്നവരെയെല്ലാം രക്ഷപ്പെടുത്തിയ ക്യാപ്റ്റൻ സള്ളി മാധ്യമങ്ങൾക്കുമുന്നിൽ താരമായെങ്കിലും അപകടസമയത്ത് വിമാനത്തിന്റെ ഇടത് എൻജിൻ പ്രവർത്തനക്ഷമമായിരുന്നെന്ന വിവരം പിന്നീട് പുറത്തുവരുന്നു. തൊട്ടടുത്തുള്ള വിമാനത്താവളങ്ങളായ ടീറ്റർബൊറോയിലോ അല്ലെങ്കിൽ ലാ ഗ്വാർഡിയയിലേക്കുതന്നെയോ പറക്കാൻ വിമാനത്തിനാകുമായിരുന്നെന്ന് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിസിബി) കണ്ടെത്തുന്നു.

കംപ്യൂട്ടർവത്കൃത സിമുലേഷൻസിന്റെ സഹായത്തോടെയാണ് ഇത് തെളിയിക്കുന്നത്. പൈലറ്റിന്റെ പിഴവാണ് ഈ അപകടത്തിനുകാരണമെന്ന് വാദിക്കുമെങ്കിലും ഇതിനെതിരേ രണ്ട് പൈലറ്റുമാരും രംഗത്തുവരുന്നു. ഒടുവിൽ ക്യാപ്റ്റന്റെ തീരുമാനമാണ് 155 ജീവനുകളും രക്ഷപ്പെടാൻ കാരണമെന്നും എൻടിസിബി വിധിയെഴുതുന്നു. ഉദ്വേഗനിമിഷങ്ങൾക്കൊപ്പം മികച്ച കോർട്ട് റൂം ഡ്രാമയുടെയും ഉദാഹരണമാണ് സിനിമ. സള്ളിയായി ടോം ഹാങ്ക്സും ജെഫ് സ്കൈൽസായി ആരോൺ എക്ഹാട്ടുമാണ് അഭിനയിച്ചത്.