ഇന്ന് പുതിയ പ്രസിഡന്‍റിനെ പ്രഖ്യാപിക്കാന്‍ ഹൈക്കമാന്‍റ് നടത്തിയ ശ്രമം പാര്‍ട്ടിയില്‍ സമവായം ആയില്ലായെന്നാണ് റിപ്പോർട്ട്.തിങ്കളാഴ്ച വീണ്ടും ചര്‍ച്ച തുടരാനാണ് പുതിയ നീക്കം.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഡല്‍ഹിയിലെ വസതിയിലേയ്ക്ക് വിളിച്ചുവരുത്തിയാണ് പ്രസിഡന്‍റ് മാറ്റം സംബന്ധിച്ച അദ്ദേഹത്തിന്‍റെ അഭിപ്രായം തേടിയത്. ഹൈക്കമാന്‍റില്‍ ഒരു വിഭാഗത്തിന്‍റെ പിന്തുണ ആന്‍റോ ആൻ്റണിക്കുണ്ട്. പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിന്‍റെ പേരാണ് സുധാകരന്‍ മുന്നോട്ടുവയ്ക്കുന്നതെന്നാണ് സൂചന.

ആന്‍റോ ആന്‍റണിയെ പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതിന് കാരണമായ എല്ലാ ഘടകങ്ങളും സണ്ണി ജോസഫിന്‍റെ കാര്യത്തിലും അതേപോലെ അനുകൂലമാണെന്നതാണ് സുധാകരന്‍റെ പക്ഷം. കൊടിക്കുന്നേൽ സുരേഷ്, അടൂർ പ്രകാശ് എന്നിവരുടെ പേരുകളും ഉയർന്ന് കേൾക്കുന്നുണ്ട്.

എന്തായാലും വരുന്ന ആഴ്ച തന്നെ കെപിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ച്‌ എഐസിസി വ്യക്തത വരുത്തും. സുധാകരനെ മാറ്റാനാണ് തീരുമാനമെങ്കിലും അത് അടുത്തയാഴ്ച തന്നെ ഉണ്ടാകും. മാറ്റം ഇല്ലെങ്കില്‍ അക്കാര്യവും അടുത്തയാഴ്ച പ്രഖ്യാപിക്കും. കാരണം, ഇക്കാര്യത്തില്‍ അവ്യക്തത മാറ്റി വ്യക്തത വരുത്തണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്.

അതേസമയം, കെപിസിസി ഭാരവാഹികളുടെ പുനസംഘടന സംബന്ധിച്ചും ഡിസിസി പുനസംഘടന സംബന്ധിച്ചും ഉടന്‍ തീരുമാനം പ്രഖ്യാപിക്കും.