ഇസ്രായേലില്‍ നിന്നുള്ള വധഭീഷണികള്‍ക്കിടയില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി തന്റെ പിന്‍ഗാമികളായി പരിഗണിക്കുന്നതിന് മൂന്ന് ഇസ്ലാമിക മത പണ്ഡിതരുടെ പേരുകള്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. ഖമേനിയുടെ മകന്‍ മൊജ്തബയെ പിന്‍ഗാമികളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഖമേനിയുടെ പിന്‍ഗാമിയായി മൊജ്തബ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ഇസ്രയേലോ അമേരിക്കയോ തന്നെ വധിച്ചേക്കുമെന്നാണ് നിലവില്‍ ബങ്കറില്‍ അഭയം തേടിയിരിക്കുന്ന ഖമേനി ഭയക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന വൈദിക സമിതിയായ അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്ടിനോട് താന്‍ വ്യക്തിപരമായി മുന്നോട്ടു വെച്ചിരിക്കുന്ന മൂന്ന് ആളുകളില്‍ നിന്ന് ഒരാളെ പരിഗണിക്കാന്‍ ഖമേനി ആവശ്യപ്പെട്ടിരിക്കുന്നത്. 

ഇസ്രായേലി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഉന്നത സൈനിക കമാന്‍ഡര്‍മാര്‍ക്ക് പകരക്കാരെ നിയമിക്കാനുള്ള നടപടികളും ആയത്തുള്ള അലി ഖമേനി ആരംഭിച്ചിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.