ഇറാൻ വെടിവെച്ചിട്ട യുഎസ് യുദ്ധവിമാനത്തിലെ രണ്ടാമത്തെ സൈനികൻ കാണാതായ വിവരം പുറത്തുവിട്ട മാധ്യമപ്രവർത്തകരെ ജയിലിലടയ്ക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഈ മുന്നറിയിപ്പ് നൽകിയത്.
കാണാതായ സൈനികനെക്കുറിച്ചുള്ള അതീവ രഹസ്യവിവരങ്ങൾ ചോർത്തിയവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. വിവരങ്ങളുടെ ഉറവിടം വെളിപ്പെടുത്തിയില്ലെങ്കിൽ മാധ്യമസ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കി. ഇറാൻ വെടിവെച്ചിട്ട എഫ്15 വിമാനത്തിലെ പൈലറ്റിനെയും സഹപൈലറ്റിനെയും യുഎസ് സേന സാഹസികമായി രക്ഷപ്പെടുത്തി. ഇതിൽ രണ്ടാമത്തെ സൈനികന്റെ രക്ഷാദൗത്യം അതീവ സങ്കീർണ്ണമായിരുന്നുവെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു.
ട്രംപിന്റെ പ്രസ്താവന മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് നൈറ്റ് ഫസ്റ്റ് അമെൻഡ്‌മെന്റ് ഇൻസ്റ്റിറ്റിയൂട്ട് പ്രതികരിച്ചു. മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നത് ജനാധിപത്യത്തിന് ഗുണകരമല്ലെന്ന് അവർ ചൂണ്ടിക്കാട്ടി.



