നാടുനീളെ തെരുവുനായ ശല്യം രൂക്ഷമായി തുടരുമ്പോഴും അതിൻ്റെ ഗൗരവം ഉൾക്കൊള്ളാത്ത സംസ്ഥാനങ്ങളോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാത്ത സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ കോടതി നേരിട്ട് വിളിച്ചുവരുത്തി. തെരുവുനായ വിഷയത്തിൽ കോടതിയുടെ ഇടക്കാല ഉത്തരവിന് ശേഷവും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരായി സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടത്.

തെരുവുനായ ശല്യം ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായയെ തന്നെ ബാധിച്ചതായി ജസ്റ്റിസ് വിക്രം നാഥ് നേരത്തെ നടത്തിയ നിരീക്ഷണത്തിൽ വ്യക്തമാക്കിയിരുന്നു. തുടർച്ചയായി തെരുവ് നായ്ക്കളുടെ ആക്രമണങ്ങൾ ഉണ്ടാകുന്നു. ഇതുമൂലം വിദേശരാജ്യങ്ങളുടെ മുന്നിൽ നമ്മുടെ രാജ്യം മോശമായി ചിത്രീകരിക്കപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അതീവ ഗൗരവമായ ഈ വിഷയത്തിൽ സംസ്ഥാനങ്ങൾ അലംഭാവം കാണിക്കുന്നതിനെതിരെയാണ് കോടതിയുടെ ശക്തമായ ഇടപെടൽ.

പ്രസ്തുത കേസിൽ സത്യവാങ്മൂലം സമർപ്പിക്കാത്ത കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാക്കാൻ സുപ്രീംകോടതി ആവശ്യപ്പെടുകയായിരുന്നു. ഡൽഹിയിലെ തെരുവ് നായ വിഷയത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് എല്ലാ സംസ്ഥാനങ്ങളെയും കക്ഷി ചേർത്ത് സത്യവാങ്മൂലം സമർപ്പിക്കാൻ 2025 ആഗസ്റ്റ് 22-ന് ഉത്തരവിട്ടിരുന്നത്. ഗുരുതരമായ വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാത്ത സംസ്ഥാനങ്ങളുടെ ഭാഗത്തുനിന്ന് വലിയ അലംഭാവമാണ് ഉണ്ടായതെന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

കേസ് കഴിഞ്ഞദിവസം പരിഗണിക്കവേ, തെരുവുനായ പ്രശ്നത്തിൽ വെള്ളിയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരായി നൽകിയ വിശദീകരണത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും കോടതിയുടെ ഇടക്കാല ഉത്തരവ്. തെരുവുനായ ആക്രമണം നിയന്ത്രിക്കുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും കോടതിയുടെ ഈ ഇടപെടൽ നിർണ്ണായകമാകും.