ഇന്ത്യൻ സിം കാർഡുകൾ ഉപയോഗിച്ച് രാജ്യത്തെ സൈനിക രഹസ്യങ്ങൾ ചോർത്താൻ പാക്കിസ്ഥാൻ ശ്രമിച്ചതായി കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ. ജമ്മു കശ്മീരിലെയും ഉത്തർപ്രദേശിലെയും ഏതാണ്ട് 75 സൈനികരെ ഐഎസ്ഐ (ഇന്റർ സർവീസ് ഇന്റലിജൻസ്) ഉദ്യോഗസ്ഥർ ബന്ധപ്പെട്ടെന്നാണ് ഞെട്ടിക്കുന്ന റിപ്പോർട്ട്. ഐഎസ്ഐ ഉദ്യോഗസ്ഥർക്ക് സിം കാർഡ് എത്തിച്ചു നൽകിയ നേപ്പാൾ സ്വദേശി പിടിയിലായതോടെയാണ് പാക്ക് ഇടപെടലിന്റെ നിർണായക വിവരങ്ങൾ പുറത്തുവന്നത്.
ഡൽഹിയിലെ ലക്ഷ്മി നഗറിൽനിന്ന് ഓഗസ്റ്റ് 28ന് അറസ്റ്റിലായ നേപ്പാൾ സ്വദേശി പ്രഭാത് കുമാർ ചൗരസ്യയിൽ (43) നിന്ന് 16 ഇന്ത്യൻ സിം കാർഡുകളാണ് ഡൽഹി പൊലീസിന്റെ സ്പെഷൽ സെൽ കണ്ടെടുത്തത്. ഈ സിം കാർഡുകളിൽനിന്ന് ലഭിച്ച വിവരങ്ങൾ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പാക്ക് ഇടപെടലിന്റെ നിർണായക വിവരങ്ങൾ ലഭിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. തന്റെ ആധാർ കാർഡ് ഉപയോഗിച്ച് ബിഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നാണ് ചൗരസ്യ സിം കാർഡുകൾ സംഘടിപ്പിച്ചത്.
സിം കാർഡ് കൈക്കലാക്കിയ ശേഷം ഇന്ത്യയിൽനിന്ന് കാഠ്മണ്ഡുവിലേക്കു പോയ ചൗരസ്യ തുടർന്ന് ഐഎസ്ഐയുമായി ബന്ധപ്പെട്ടവർക്ക് ഇത് കൈമാറുകയായിരുന്നു. ഈ നമ്പറുകൾ ഉപയോഗിച്ച് വാട്സാപ് അക്കൗണ്ടുകളുണ്ടാക്കിയ അവർ ഇന്ത്യൻ സേന, അർധസൈനിക വിഭാഗം, സർക്കാർ വകുപ്പുകൾ എന്നിവയിലെ ഉദ്യോഗസ്ഥരെ വിവരങ്ങൾ ചോർത്തുന്നതിനായി ബന്ധപ്പെടാൻ തുടങ്ങി. 16 സിം കാർഡുകളിൽ 11 എണ്ണവും പാക്കിസ്ഥാനിലെ ലഹോർ, ബഹവൽപുർ തുടങ്ങി വിവിധ ഇടങ്ങളിൽനിന്നാണ് പ്രവർത്തിച്ചിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി.
യുഎസ് വീസയും വിദേശത്ത് മറ്റു പല അവസരങ്ങളും വാഗ്ദാനം ചെയ്താണ് ചൗരസ്യയെ പാക്ക് പക്ഷത്തേക്ക് എത്തിച്ചതെന്നു ചൗരസ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയ സ്പെഷൽ സെൽ ഡിസിപി അമിത് കൗഷിക് വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐടിയിൽ ബിഎസ്സി ബിരുദമുള്ള ചൗരസ്യയ്ക്ക് കംപ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിങ്ങിൽ ഡിപ്ലോമയുമുണ്ട്. ഇയാൾ പുണെ, ലാറ്റുർ, സോലാപുർ, ഡൽഹി എന്നിവിടങ്ങളിൽ ഫാർമസ്യുട്ടിക്കൽ മേഖലയിൽ ജോലി ചെയ്തിരുന്നതായും വിവരങ്ങളുണ്ട്. 2024ൽ നേപ്പാളിലെ ഒരു ഇടനിലക്കാരൻ വഴിയാണ് ചൗരസ്യ ഐഎസ്ഐ പ്രതിനിധികളെ ബന്ധപ്പെട്ടതെന്നാണ് അധികൃതർ അറിയിച്ചത്.
പാക്കിസ്ഥാൻ വിവരങ്ങൾ ചോർത്താനായി ബന്ധപ്പെട്ട 75 സൈനികരെ തിരിച്ചറിയാൻ ശ്രമം നടക്കുകയാണെന്നും അവരെ കണ്ടെത്തിയാൽ മേലധികാരികൾക്ക് വിവരം കൈമാറുമെന്നും കേന്ദ്ര ഇന്റലിജൻസ് ഏജൻസി ഉദ്യോഗസ്ഥർ ദേശീയ മാധ്യമത്തെ അറിയിച്ചു. തുടർന്ന് അവരെ ചോദ്യം ചെയ്യലിന് വിധേയരാക്കും. നിലവിൽ ആരും തന്നെ ചാരപ്രവൃത്തികളിൽ (Espionage) പങ്കാളികൾ ആയതായി റിപ്പോർട്ടില്ലെന്നും കേന്ദ്ര ഇന്റലിജൻസ് ഏജൻസിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.