തൃശൂർ പൂരം കലക്കലിൽ മൊഴിയെടുക്കാൻ തുടങ്ങി പ്രത്യേക അന്വേഷണ സംഘം. ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പൂര ദിനത്തിൽ സ്വരാജ് റൗണ്ടിൽ ഡ്യൂട്ടിയിലുണ്ടായ മെഡിക്കൽ സംഘത്തിൻ്റെ മൊഴിയെടുത്തു. ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച സംഭവിച്ചോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ‘അസ്വാഭാവികമായി എന്തെങ്കിലും കണ്ടോ’ എന്നതാണ് അന്വേഷണ ഉദ്യോ​ഗസ്ഥരുടെ മുഖ്യ ചോദ്യം. വിഷയത്തിൽ സർക്കാർ നേരത്തെ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 

മുൻ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിനെതിരെ മെഡിക്കൽ സംഘം മൊഴി നൽകിയിട്ടുണ്ട് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വിവരം. തൃശൂർ പൂര ദിനത്തിലെ ആംബുലൻസിൻ്റെ ഓട്ടവുമായി ബന്ധപ്പെട്ട് മെഡിക്കൽ സംഘത്തോട് അങ്കിത് അശോക് ഫോണിൽ  കയർത്തെന്നാണ് മൊഴി. ആംബുലൻസ് എം.ജി. റോഡിൽ ഓടിയതു കണ്ടപ്പോഴാണ് മെഡിക്കൽ സംഘത്തെ അദ്ദേഹം ശകാരിച്ചത്. ആംബുലൻസിൽ പൊലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിയിലുണ്ടായിരുന്നു. ആംബുലൻസ് നിയന്ത്രിക്കുന്നത് ഈ പൊലീസ് ഉദ്യോഗസ്ഥനായിട്ടും മെഡിക്കൽ സംഘത്തെ ശകാരിച്ചെന്നാണ് മെഡിക്കൽ സംഘത്തിന്റെ മൊഴി.

തൃശൂർ പൂരത്തിനിടയിൽ അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപെട്ടോ എന്നാണ് ഉദ്യോഗസ്ഥരോട് അന്വേഷണസംഘം ചോദിക്കുന്നത്. പൂരം നടത്തിപ്പിലെ ഉദ്യോഗസ്ഥവീഴ്ചയാണ് ഇപ്പോൾ അന്വേഷിക്കുന്നത്.