ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇസ്രായേലിലെ തങ്ങളുടെ അംബാസഡറെ സ്‌പെയിൻ സ്ഥിരമായി പിൻവലിച്ചു. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് അംബാസഡർ അന സലോമൻ പെരസിനെ തിരിച്ചുവിളിക്കാൻ സ്പാനിഷ് സർക്കാർ തീരുമാനമെടുത്തത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ പദവി ‘ചാർജ് ഡി അഫയേഴ്‌സ്’ (Charge d’affaires) എന്ന താഴ്ന്ന നിലയിലേക്ക് തരംതാഴ്ത്തപ്പെട്ടു.

കഴിഞ്ഞ സെപ്റ്റംബറിൽ ഇസ്രായേൽ വിദേശകാര്യ മന്ത്രി സ്പാനിഷ് സർക്കാരിനെതിരെ വിദ്വേഷ ആരോപണങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് സലോമൻ പെരസിനെ കൂടിയാലോചനകൾക്കായി സ്‌പെയിൻ തിരിച്ചുവിളിച്ചിരുന്നു. അന്നുമുതൽ അവർ മാഡ്രിഡിലായിരുന്നു. എന്നാൽ നിലവിലെ യുദ്ധസാഹചര്യങ്ങളും ഇറാനെതിരായ ആക്രമണവും കണക്കിലെടുത്ത് അംബാസഡറെ ഇനി ഇസ്രായേലിലേക്ക് അയക്കേണ്ടതില്ലെന്ന് സ്‌പെയിൻ തീരുമാനിക്കുകയായിരുന്നു. നേരത്തെ, ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച സ്‌പെയിനിന്റെ നടപടിയിൽ പ്രതിഷേധിച്ച് 2024 മേയിൽ ഇസ്രായേൽ തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പൂർണമായി പുനഃസ്ഥാപിക്കണമെങ്കിൽ സ്‌പെയിൻ പുതിയൊരു അംബാസഡറെ നിയമിക്കുകയും ഇസ്രായേലിന്റെ അംഗീകാരം തേടുകയും വേണം. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അതിനുള്ള സാധ്യതകൾ കുറവാണെന്നാണ് വിലയിരുത്തൽ. പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് യൂറോപ്യൻ രാജ്യങ്ങളും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര തർക്കങ്ങൾ കൂടുതൽ രൂക്ഷമാകുന്നതിന്റെ സൂചനയായാണ് സ്‌പെയിനിന്റെ ഈ നീക്കം കാണപ്പെടുന്നത്.