പട്ടാളനിയമം മൂലമുണ്ടായ ഭരണപ്രതിസന്ധിക്കെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെ ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സൂക്ക് യോളിന്റെ എല്ലാ പ്രസിഡൻഷ്യല്‍ അധികാരങ്ങളും റദ്ദാക്കി. പാര്‍ലമെന്‍റില്‍ എംപിമാര്‍ പ്രസിഡന്‍റിനെ ഇംപിച്ച്‌ ചെയ്യുന്നതിനായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 204 എംപിമാര്‍ അനുകൂലിച്ചു. 

മുന്നൂറിലധികം എംപിമാരാണ് ഇംപീച്ച്‌മെന്റ് നടപടിയില്‍ വോട്ട് ചെയ്യാനെത്തിയത്. ഇവരില്‍ 204 പേർ നടപടിയെ അനുകൂലിച്ചു. 85 എംപിമാർ എതിർത്തു. ഡിസംബർ മൂന്നിനാണ് ദക്ഷിണകൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോല്‍ രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചത്. എന്നാല്‍ പാർലമെൻ്റിലും തെരുവിലും കനത്ത പ്രതിഷേധം ഉയർന്നതോടെ പട്ടാളനിയമം പിൻവലിക്കാൻ പ്രസിഡൻ്റ് നിർബന്ധിതനാവുകയായിരുന്നു. 

താത്കാലിക പ്രസിഡന്റായി പ്രധാനമന്ത്രി ഹാൻ ഡക്ക് സൂ അധികാരമേറ്റെടുത്തിട്ടുണ്ട്.  കോടതിയാണ് ഇനി യോളിന്റെ പദവിയില്‍ ഔദ്യോഗിക തീരുമാനമെടുക്കുക. കോടതിയും കൈവിട്ടാല്‍ ദക്ഷിണ കൊറിയയുടെ ചരിത്രത്തില്‍ പുറത്താക്കപ്പെടുന്ന രണ്ടാമത്തെ പ്രസിഡന്റാകും യോള്‍.