തൻ്റെ വീടിന് മുന്നിൽ നടന്ന ബോംബ് സ്ഫോടനം പൊലീസ് മാലപ്പടക്കമാക്കി മാറ്റിയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ശോഭാ സുരേന്ദ്രൻ ആരോപിച്ചു. അയൽവാസികൾ പറഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് പൊട്ടിത്തെറിയുടെ വിവരം പൊലീസിനെ അറിയിച്ചത്. ഈ വിഷയത്തിൽ പൊലീസിൻ്റെ ഭാഗത്തുനിന്ന് ഗൂഢാലോചന നടന്നുവെന്നും ശോഭ ആരോപിച്ചു.
ബോംബ് പൊട്ടിയെന്ന് കാണിച്ച് താൻ കേസ് കൊടുത്തിട്ടുണ്ട്. എന്നാൽ കേസ് അവസാനിപ്പിച്ചതായി പൊലീസ് തനിക്ക് നോട്ടീസ് നൽകുകയോ അറിയിക്കുകയോ ചെയ്തിട്ടില്ല. തൃശ്ശൂർ എസിപി കേസ് അന്വേഷിച്ചാൽ മാലപ്പടക്കം പോലും ആകില്ലെന്ന് ശോഭാ സുരേന്ദ്രൻ പരിഹസിച്ചു. എസിപിക്ക് തന്നോട് കാലങ്ങളായി ‘പ്രത്യേക സ്നേഹമുണ്ടെന്നും’ അവർ കൂട്ടിച്ചേർത്തു.
പൊട്ടിയത് മാലപ്പടക്കമല്ലെന്നും തന്നെ അപായപ്പെടുത്താൻ ഒരു സംഘം ബൈക്കിൽ എത്തിയത് തന്നെയാണെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു. വർഷങ്ങളായി ആഘോഷങ്ങളിൽ പോലും ഒരു പടക്കം തൻ്റെ വീടിന് മുൻപിൽ പൊട്ടിയിട്ടില്ല. മാലപ്പടക്കം ആയിരുന്നെങ്കിൽ അത് അപ്പുറത്തുള്ള ആലിന് സമീപത്ത് പൊട്ടിക്കാമായിരുന്നുവെന്നും ശോഭ പറയുന്നു.
എന്നാൽ, ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ശോഭാ സുരേന്ദ്രൻ്റെ വീടിന് മുന്നിലെ പൊട്ടിത്തെറിയിൽ ദുരൂഹതയില്ലെന്നാണ് പൊലീസിൻ്റെ വിശദീകരണം. പൊട്ടിയത് പടക്കമാണെന്നും നാട്ടുകാരായ മൂന്ന് യുവാക്കളാണ് ശോഭയുടെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ചതെന്നും പൊലീസ് കണ്ടെത്തി. ഈസ്റ്ററിന് വാങ്ങിയ പടക്കമാണ് പൊട്ടിച്ചതെന്നാണ് യുവാക്കൾ പൊലീസിനോട് പറഞ്ഞത്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട ശേഷം പൊലീസ് എത്തിയപ്പോൾ യുവാക്കൾ പേടിച്ച് മിണ്ടാതിരുന്നുവെന്നും അലക്ഷ്യമായി പടക്കം പൊട്ടിച്ചതിന് മാത്രം കേസെടുത്ത് പൊലീസ് യുവാക്കളെ വിട്ടയക്കുകയായിരുന്നുവെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു.



