കേരളത്തിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ 23 ബി.ജെ.പി എം.എൽ.എമാരെ എത്തിക്കുമെന്ന് സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. കൂത്തുപറമ്പ് യുവമോർച്ച മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാചരണത്തിൻ്റെ ഭാഗമായി മാറോളി ഘട്ടിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.

ത്രിപുരയിൽ വെറും രണ്ടു ശതമാനം വോട്ട് മാത്രമുള്ള ബി.ജെ.പി അധികാരം പിടിച്ചിട്ടുണ്ട്. കേരളത്തിൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 ശതമാനം വോട്ടുകൾ ബി.ജെ.പി നേടിയിട്ടുണ്ട്. ഇടതു-വലതു മുന്നണികൾ ഒരുമിച്ചാലും ബി.ജെ.പിയെ തോൽപ്പിക്കാനാവില്ല, ശോഭാ സുരേന്ദ്രൻ പറഞ്ഞു.

സി.പി.എം തകർന്നുകൊണ്ടിരിക്കുന്ന പാർട്ടിയാണെന്നും ആലപ്പുഴ മാത്രമല്ല, സംസ്ഥാനത്തിന്റെ 14 ജില്ലകളിൽ നിന്നും മറ്റു പാർട്ടികളിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും ബി.ജെ.പിയിലേക്ക് ചേക്കേറുന്നതായി അവര്‍ വ്യക്തമാക്കി.