രണ്ടര വര്‍ഷം മുന്‍പ് ആരംഭിച്ച ടൈല്‍സ് ഷോപ് ഹജര്‍ സ്റ്റോണാണ് പൂട്ടിയത്. ചുമട്ട് തൊഴിലാളികളുമായുള്ള തര്‍ക്കം മൂലം ലോഡിറക്കാനാകാതെ നാല് ലോറികള്‍ തിരിച്ചയക്കേണ്ടി വന്നെന്ന് സ്ഥാപനത്തിന്റെ ഉടമ അസീസ് പറഞ്ഞു. വണ്ടൂരിലെ സിഐടിയു യൂണിയന്‍ ചുമട്ടുതൊഴിലാളികളാണ് വ്യാപാരത്തിന് തടസം നില്‍ക്കുന്നതെന്നും അസീസ് പറഞ്ഞു.

വ്യാപാരം തുടരാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അടച്ചിട്ടതെന്നും അസീസ് പറഞ്ഞു. നിലവില്‍ നല്‍കുന്നത് തന്നെ അധിക തുകയാണ്. മറ്റിടങ്ങളില്‍ ഒരു കല്ലിന് 8 രൂപയാണ് നല്‍കുന്നതെങ്കില്‍ ഇവിടെ 14 രൂപയാണ്. ഇത് 20 രൂപയില്‍ അധികമാക്കണം എന്നാവശ്യപ്പെട്ടാണ് ചുമട്ടുതൊഴിലാളികള്‍ ഇപ്പോള്‍ പ്രശ്‌നമുണ്ടാക്കുന്നതെന്നും അസീസ് അരോപിച്ചു.

കേരളത്തില്‍ 13 സ്ഥലത്ത് തങ്ങള്‍ക്ക് സ്ഥാപനങ്ങളുണ്ടെന്നും അസീസ് ചൂണ്ടിക്കാട്ടി. അവിടെയെല്ലാം സിഐടിയു അടക്കം എല്ലാ യൂണിയനുകളും സഹരിക്കുന്നുണ്ട്. വണ്ടൂരില്‍ മാത്രമാണ് പ്രശ്‌നം. വ്യാപാരം തുടരാന്‍ കഴിയാതെ ജീവനക്കാരെയും ചുമട്ടുതൊഴിലാളികള്‍ ഭീഷണിപ്പെടുത്തുകയാണെന്നും അസീസ് വ്യക്തമാക്കി.