അമേരിക്കയില്‍ നിന്ന് സൈനിക ഉപകരണങ്ങള്‍ ഇസ്രയേലിലെത്തിച്ചു. രണ്ട് ചരക്ക് കപ്പലുകളിലും വിമാനങ്ങളിലുമായി 6,500 ടണ്ണിലധികം സൈനിക ഉപകരണങ്ങള്‍ ഇസ്രയേലിലെത്തിച്ചതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

വ്യോമ-കര സേനകള്‍ക്ക് ആവശ്യമായ വെടിക്കോപ്പുകള്‍, സൈനിക ട്രക്കുകള്‍, ജെ.എല്‍.ടി.വി കോംബാറ്റ് മൊബിലിറ്റി വാഹനങ്ങള്‍ എന്നിവയാണ് അമേരിക്ക കൈമാറിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അമേരിക്കയില്‍ നിന്ന് എത്തിച്ച യുദ്ധസാമഗ്രികള്‍ രാജ്യത്തെ വിവിധ സൈനിക താവളങ്ങളിലേക്ക് മാറ്റിയതായി ഐഡിഎഫ് അധികൃതരും സ്ഥിരീകരിച്ചു. വരും ആഴ്ചകളില്‍ സൈനിക സജ്ജീകരണങ്ങള്‍ ശക്തിപ്പെടുത്താനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ അമീര്‍ ബരാം അറിയിച്ചു.

ഫെബ്രുവരി 28 ന് ഇറാനുമായുള്ള സംഘര്‍ഷം ആരംഭിച്ചത് മുതല്‍ ഇതുവരെ 1,15,600 ടണ്ണിലധികം സൈനിക ഉപകരണങ്ങള്‍ അമേരിക്ക ഇസ്രയേലിന് കൈമാറിയിട്ടുണ്ട്. ഇതിനായി 403 വിമാന സര്‍വീസുകളും പത്ത് കപ്പല്‍ സര്‍വീസുകളുമാണ് ഇതുവരെ ഉപയോഗപ്പെടുത്തിയത്.