പുറത്താക്കപ്പെട്ട മുന്‍ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഓഗസ്റ്റ് മൂന്നിന് വിചാരണ ചെയ്യും.  കൂട്ടക്കൊല, പീഡനം തുടങ്ങി 5 കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് ഹസീനയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഹസീനയുടെ അഭാവത്തിലും വിചാരണ നടത്താനാണ് ദി ഇന്റര്‍നാഷനല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ഓഫ് ബംഗ്ലദേശിന്റെ (ഐസിടി-ബിഡി) തീരുമാനം. വധശിക്ഷ വരെ കിട്ടാന്‍ സാധ്യതയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കുറ്റപത്രം തള്ളണമെന്ന പ്രതിഭാഗത്തിന്റെ ഹര്‍ജി തള്ളിയ ശേഷമാണ് ജസ്റ്റിസ് എം.ഡി.ഗോലം മോര്‍ട്ടുസ മൊസുംദറിന്റെ നേതൃത്വത്തിലുള്ള ഐസിടി ബെഞ്ചിന്റെ ഉത്തരവ്. മുന്‍ ആഭ്യന്തരമന്ത്രി അസദുസ്മാന്‍ ഖാന്‍ കമല്‍, പൊലീസ് ഐജി ചൗധരി അബ്ദുല്ല അല്‍ മാമുന്‍ എന്നിവരെയും വിചാരണ ചെയ്യും. കഴിഞ്ഞ വര്‍ഷം ജൂലൈ 15 മുതല്‍ ഓഗസ്റ്റ് 15 വരെ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭം അടിച്ചമര്‍ത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഓഗസ്റ്റ് 5നാണ് ഹസീന ബംഗ്ലദേശ് വിട്ടത്.

പ്രതിഷേധക്കാരെ നേരിടാന്‍ ഉത്തരവിട്ടതിനെത്തുടര്‍ന്ന് 1,400 പേര്‍ ബംഗ്ലാദേശില്‍ കൊല്ലപ്പെട്ടുവെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ട്രൈബ്യൂണലിന് മുന്നില്‍ ഹാജരാക്കിയ ഏക പ്രതിയായ മാമുന്‍ കുറ്റം സമ്മതിച്ചതായും പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. മെയ് 12 ന് ഐസിടി-ബിഡിയുടെ അന്വേഷണ ഏജന്‍സി കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഷെയ്ഖ് ഹസീന ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികള്‍ക്കും എതിരെ അഞ്ച് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ പങ്കാളികളായ പാക്കിസ്ഥാന്‍ സൈനികര്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ ചുമത്തി വിചാരണ ചെയ്യുന്നതിനായാണ് 2010-ല്‍ അവാമി ലീഗ് ഭരണകാലത്ത് ഐസിടി-ബിഡി ആദ്യമായി രൂപീകരിച്ചത്.