യാത്രകൾ ഇനിയും തുടരുമെന്ന് കർണാടകയിലെ കുടക് വനമേഖലയിൽ നിന്ന് രക്ഷപ്പെട്ട ശരണ്യ. വെള്ളം കുടിച്ചാണ് നാല് ദിവസം കഴിച്ച് കൂട്ടിയതെന്നും ശരണ്യ പറഞ്ഞു. മകൾ തിരിച്ചെത്തുമെന്ന് ഉറപ്പുണ്ടായിരുന്നെന്ന് രക്ഷിതാക്കൾ പ്രതികരിച്ചു.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ശരണ്യ നാദാപുരത്തെ വീട്ടിലെത്തിയത്.’കൂടെയുണ്ടായിരുന്നവരെ കാണാതായതോടെയാണ് വഴിതെറ്റിയത്.പിന്നെ നെറ്റ് വര്‍ക്ക് ഇല്ലാത്തതും ഫോൺ ഓഫായിപ്പോയതും ബുദ്ധിമുട്ടിലാക്കി.വെള്ളമുണ്ടായിരുന്ന പ്രദേശമായിരുന്നു. അതുകൊണ്ട് നാല് ദിവസം വെള്ളം കുടിച്ചാണ് കഴിഞ്ഞത്. കാര്യമായ വന്യമൃഗങ്ങളെയൊന്നും കണ്ടിരുന്നില്ല.അതിനിടയില്‍ ഹോം സ്റ്റേയുടെ ആള്‍ വിളിച്ചപ്പോള്‍ വഴി തെറ്റിയെന്ന് പറയുകയും ചെയ്തു.
യാത്രകള്‍ പോകാന്‍ എന്നും ഇഷ്ടമാണ്.സോളോ ട്രിപ്പായിട്ടും ഗ്രൂപ്പായിട്ടും പോകാറുണ്ട്.ഇനിയും പോകും’. ശരണ്യ പറഞ്ഞു.വ്യാഴാഴ്ച ട്രക്കിങ്ങിന് പോയ ശരണ്യ മൂന്നു രാത്രിയും പകലും കാട്ടില്‍ കഴിച്ചുകൂട്ടിയ ശേഷമാണ് തിരികെ എത്തിയത്.വനംവകുപ്പ് ഉദ്യോഗസ്ഥരും ആൻറി നക്സല്‍ സേനയും 6 സംഘങ്ങളായി തിരിഞ്ഞു നടത്തിയ പരിശോധനക്കൊടുവില്‍ കുഡിയ ആദിവാസി വിഭാഗത്തിലെ യുവാക്കളടങ്ങിയ സംഘമാണ് ശരണ്യക്കടുത്തെത്തിയത്. 500 മില്ലി ലിറ്റര്‍ വെള്ളം മാത്രം കൈയ്യിലുണ്ടായിരുന്ന ശരണ്യ അരുവിയുടെ സമീപനം നിന്നു.
ട്രക്കിങ്ങിലെ അനുഭവ പരിചയവും മനസാന്നിധ്യവും ശരണ്യക്ക് തുണയായി.കൊച്ചിയിലെ ജോലി സ്ഥലത്ത് നിന്ന് വ്യാഴാഴ്ചയാണ് സുഹൃത്തുകള്‍ക്കൊപ്പം ശരണ്യ ട്രെക്കിങ്ങിന് പോയത്.കുടകിലെ തടിയന്റമോള്‍ കുന്നില്‍ ശരണ്യയെ കാണാതായെന്നറിഞ്ഞതോടെ വനംവകുപ്പ് തിരച്ചില്‍ തുടങ്ങി. കേരള സർക്കാരിന്റെയും കെ.സി വേണുഗോപാല്‍ എംപിയുടെയും ഇടപെടലോടെ ആന്‍റി നക്ലല്‍ വിഭാഗം അടക്കം പ്രത്യേക സംഘം തിരച്ചലിനായി നിയോഗിക്കപ്പെട്ടിരുന്നു.



