റിലീസിന് മുമ്പ് തന്നെ ഏറെ സംസാര വിഷയമായി മാറിയ ഷെയ്ൻ നിഗം ചിത്രം ‘ഹാൽ’ ട്രെയിലർ പുറത്തിറങ്ങി. പ്രണയ ചിത്രമാണെങ്കിലും മലയാളത്തിൽ ഇതുവരെ സംസാരിക്കാത്ത രീതിയിലുള്ള ഏറെ വ്യത്യസ്തമായൊരു പ്രമേയവുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. യുഎ 16+ സെൻസർ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ക്രിസ്മസ് റിലീസായി ഡിസംബർ 25ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. വീരയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന സിനിമയിലെ ചില രംഗങ്ങൾ നീക്കം ചെയ്യണമെന്ന നിർദ്ദേശവുമായി സെൻസർ ബോർഡ് എത്തിയതോടെയാണ് ചിത്രം അടുത്തിടെ ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നത്.
ക്രിസ്ത്യൻ, മുസ്ലിം പ്രണയവും ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) റിക്രൂട്ടിംഗും, മുസ്ലിം വിരുദ്ധതയും മറ്റുമൊക്കെ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ട്രെയിലർ ഒട്ടേറെ ചർച്ചകൾക്ക് തുടക്കമിടുമെന്നുറപ്പാണ്. ഒരു റാപ്പറായാണ് ഷെയ്ൻ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഉൾപ്പെടെ 16 ഇടങ്ങളാണ് ചിത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന് സെൻസർബോർഡ് മുമ്പ് നിർദ്ദേശിച്ചിരുന്നു. സെൻസർ ബോർഡിന്റെ ഈ നീക്കത്തിനെതിരെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹാലിന് പ്രദർശനാനുമതി നൽകണമെങ്കിൽ 16 ഇടങ്ങളിൽ വെട്ടിക്കുറയ്ക്കലുകൾ വരുത്തണമെന്നായിരുന്നു സിബിഎഫ്സിയുടെ നിലപാട്.
എന്നാൽ ഇതിൽ നാല് കട്ടുകൾ സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് കൊണ്ട് സിബിഎഫ്സിയും കാത്തലിക് കോൺഗ്രസും സമർപ്പിച്ച അപ്പീലുകൾ ഹൈക്കോടതി തള്ളുകയുണ്ടായി. സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന് ബെഞ്ച് ശരിവെച്ചു. അപ്പീലിൽ തീരുമാനമെടുക്കാൻ ജഡ്ജിമാര്‍ ‘ഹാല്’ സിനിമ നേരിട്ട് കണ്ടിരുന്നു. സിനിമ ആസ്വദിച്ചു എന്നായിരുന്നു ഡിവിഷന് ബെഞ്ച് അംഗങ്ങളുടെ നിരീക്ഷണം.



