തിരുവനന്തപുരം: പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. 73 വയസ്സായിരുന്നു. തിങ്കളാഴ്ച വൈകീട്ട് 5 മണിയോടെയായിരുന്നു അന്ത്യം. തന്റെ ആദ്യസിനിമയുടെ പേരിട്ട (പിറവി) വഴുതക്കാട് ഉദാര ശിരോമണി റോഡിലെുള്ള വസതിൽ വെച്ചാണ് ഷാജി എൻ കരുൺ അന്ത്യശ്വാസം വലിച്ചത്. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റാണ്.

40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട് ഷാജി എൻ കരുൺ. ജി അരവിന്ദന്റെ പ്രിയപ്പെട്ട ഛായാഗ്രാഹകനായിരുന്നു അദ്ദേഹം. കെ.ജി. ജോർജ്, എം.ടി. വാസുദേവൻ നായർ എന്നിവര്‌‍ക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചു. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ നിരവധി സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തു അദ്ദേഹം.

ഛായാഗ്രാഹകനെന്ന നിലയില്‍ ഷാജി എൻ കരുൺ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. തമ്പ് എന്ന അരവിന്ദൻ സിനിമയ്ക്ക് അദ്ദേഹത്തിന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. 1979ലായിരുന്നു ഇത്. കാഞ്ചന സീത (1977), എസ്തപ്പാൻ (1981), ഒന്നു മുതൽ പൂജ്യം വരെ (1986) എന്നീ സിനിമകളിലെ ഛായാഗ്രഹണത്തിന് സംസ്ഥാന അവാർഡും ലഭിച്ചു. ഏഴുവീതം ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് ഷാജി എൻ കരുൺ. 2010ൽ പത്മശ്രീ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ആദ്യചിത്രമായ പിറവിക്ക് കാൻ ഫിലിം ഫിലിം ഫെസ്റ്റിവലിൽ ഗോൾഡെൻ ക്യാമറ പ്രത്യേക പരാമർശം ലഭിച്ചു. രണ്ടാമത്തെ ചിത്രമായ സ്വം കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളചലച്ചിത്രമായി മാറി.

കൊല്ലം ജില്ലയിലെ കണ്ടച്ചിറയിൽ എൻ കരുണാകരന്റെയും ചന്ദ്രമതിയുടെയും മൂത്തമകനായാണ് ഷാ‍ജി എൻ കരുൺ ജനിച്ചത്. പള്ളിക്കര സ്കൂൾ, യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1971 ൽ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ചേർന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി. അനസൂയ വാര്യരാണ് ഭാര്യ. അപ്പു കരുൺ, കരുൺ അനിൽ എന്നിവർ മക്കളാണ്.