ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള എക്സ് അമേരിക്കയില്‍ സേവനങ്ങളില്‍ തടസം നേരിട്ട ശേഷം തിരിച്ചെത്തിയതായി റിപ്പോർട്ട്. യുഎസില്‍ ആയിരക്കണക്കിന് ഉപഭോക്താക്കളാണ് ശനിയാഴ്ച എക്സ് സേവനങ്ങള്‍ ലഭ്യമാകുന്നില്ല എന്ന് പരാതിയുമായി രംഗത്ത് എത്തിയത്.

അതേസമയം അമേരിക്കയിലെ എക്‌സ് സേവനങ്ങളില്‍ പ്രശ്‌നങ്ങള്‍ ചൂണ്ടക്കാട്ടി ആയിരക്കണക്കിന് പരാതികള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ ശനിയാഴ്ച വൈകിട്ട് രേഖപ്പെടുത്തിയിരുന്നു. യൂസര്‍മാര്‍ സമര്‍പ്പിക്കുന്ന പരാതികളുടെ മാത്രം കണക്കാണിത്. എന്നാല്‍ യഥാര്‍ഥത്തില്‍ എക്സ് സേവനങ്ങളില്‍ പ്രശ്നം നേരിട്ടവരുടെ എണ്ണം ഇതിലുമുയരും എന്നാണ് വിദഗ്ധർ പറയുന്നത്. മാര്‍ച്ച് ആദ്യം ലോക വ്യാപകമായി എക്‌സ് ആപ്പില്‍ പ്രശ്നങ്ങളില്‍ നേരിട്ടിരുന്നു. എന്നാൽ  സൈബര്‍ ആക്രമണം എന്ന് പഴിക്കുകയാണ് സിഇഒ ഇലോണ്‍ മസ്ക് അന്ന് ചെയ്തത്. 

ഇതിന് ശേഷം മെയ് മാസത്തിലും എക്സ് സേവനങ്ങളില്‍ തകരാറുകളുണ്ടായി. എക്സിന്‍റെയും എക്സ് എഐയുടെ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ ഏറെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും എക്സില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടെന്നും മസ്ക് 2025 മെയ് മാസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ എക്സ് സേവനങ്ങളില്‍ ഉപഭോക്താക്കള്‍ വീണ്ടും തടസങ്ങള്‍ നേരിട്ടിരിക്കുകയാണ് ഇപ്പോൾ.