പ്രസിഡന്റ് ബഷാർ അസദിന് കനത്ത തിരിച്ചടിയായി സിറിയയുടെ രണ്ടാമത്തെ പ്രധാന നഗരവും വിമതർ പിടിച്ചെടുത്തു. സർക്കാർ സേനക്കെതിരെ മൂന്ന് ദിവസമായി തുടരുന്ന ഏറ്റുമുട്ടലിനൊടുവിൽ ഹമ നഗരത്തിന്റെ നിയന്ത്രണമാണ് വിമതർ പിടിച്ചത്. ഹമയിൽനിന്ന് പിന്മാറിയതായി സൈന്യം അറിയിച്ചു. നിരവധി സൈനികർക്ക് ഏറ്റുമുട്ടലിൽ ജീവൻ നഷ്ടപ്പെട്ടതായും സൈന്യം പറഞ്ഞു.
രാജ്യത്തെ മൂന്നാമത്തെ നഗരമായ ഹോംസ് ലക്ഷ്യമിട്ടായിരിക്കും ഇനി വിമത സേനയുടെ പോരാട്ടമെന്നാണ് സൂചന. ഹമയിൽനിന്ന് 40 കിലോമീറ്റർ അകലെയാണ് ഹോംസ്. അസദിന് ഏറ്റവും അധികം അനുയായികളുള്ള തീരദേശ നഗരംകൂടിയാണ് ഹോംസ്. ഹയാത് തഹരീർ അൽ ഷാം സായുധ സംഘത്തിന്റെ നേതൃത്വത്തിലാണ് ഔദ്യോഗിക സേനക്കെതിരെ ഏറ്റുമുട്ടൽ നടക്കുന്നത്.
ഹമ വിമതർ പിടിച്ചെടുത്തത് അസദ് ഭരണകൂടത്തിന്റെ പതനത്തിന്റെ തുടക്കമാണെന്ന് ബ്രിട്ടൻ ആസ്ഥാനമായ പ്രതിപക്ഷ സംഘടനയായ സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൺ റൈറ്റ്സ് അറിയിച്ചു.



