നൈജീരിയയില്‍ സ്‌കൂള്‍ ആക്രമിച്ച് തോക്കുധാരികള്‍ വിദ്യാര്‍ഥികളും അധ്യാപകരുമടക്കം 315 പേരെ തട്ടിക്കൊണ്ടുപോയി. സെന്റ് മേരീസ് കാത്തലിക് സ്‌കൂളിലാണ് പെണ്‍കുട്ടികളടക്കം 303 സ്‌കൂള്‍ വിദ്യാര്‍ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയതെന്ന് ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ അറിയിച്ചു. 

വടക്കന്‍ സംസ്ഥാനമായ നൈജറിലെ വിദൂര പ്രദേശമായ പാപിരിയിലെ സ്‌കൂളിലാണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സമാനമായ സാഹചര്യത്തില്‍ സമീപ പ്രദേശമായ കെബിയില്‍ തിങ്കളാഴ്ച ബോര്‍ഡിങ് സ്‌കൂള്‍ ആക്രമിച്ച് 25 വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയിരുന്നു. ബന്ദിപ്പണത്തിനായി തട്ടിക്കൊണ്ടുപോകല്‍ വര്‍ധിച്ച സാഹചര്യത്തില്‍ നൈജര്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കൊപ്പം 47 കോളജുകളും അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. അതേസമയം സംഘര്‍ഷബാധിതമായ 10 സംസ്ഥാനങ്ങളിലെ ഭൂരിഭാഗം സ്‌കൂളുകളിലും ആവശ്യമായ സുരക്ഷാ മുന്നറിയിപ്പ് സംവിധാനങ്ങളില്ലെന്ന് യുനിസെഫ് അറിയിച്ചു.