രാജ്യത്തെ മധ്യവർഗ്ഗത്തിന് വരാൻ പോകുന്നത് അതീവ ദുഷ്കരമായ കാലമാണെന്ന് മുന്നറിയിപ്പ് നൽകി പ്രമുഖ സാമ്പത്തിക നിരീക്ഷകൻ സൗരഭ് മുഖർജി. നിലവിലുള്ള സാമ്പത്തിക മാന്ദ്യം താൽക്കാലികമല്ലെന്നും, ആഗോള വ്യാപാര നിയന്ത്രണങ്ങൾ, പ്രത്യേകിച്ച് ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുടെ വളർച്ച എന്നിവ മൂലം ഇത് വളരെ മന്ദഗതിയിലുള്ള ഒരു പ്രക്രിയയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ പ്രതിസന്ധി കാരണം 20 ദശലക്ഷം ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടമാവുമെന്നാണ് അദ്ദേഹത്തിന്റെ കണക്ക്.
ഐടി, ബാങ്കിംഗ്, മാധ്യമ മേഖലകളിലടക്കം പതിറ്റാണ്ടുകളായി മധ്യവർഗ്ഗത്തിന് താങ്ങും തണലുമായിരുന്ന ‘വൈറ്റ് കോളർ’ ജോലികൾ ക്രമേണ ഇല്ലാതാവുകയാണ്. ഓഫീസിലെത്തി ജോലി ചെയ്യുന്ന സമ്പ്രദായം അവസാനിക്കുന്ന കാലം വിദൂരമല്ല. നിലവിൽ ജോലിയുള്ളവർക്ക് പോലും വരുമാനം കുറയും. പ്രതിവർഷം ₹2 ലക്ഷം മുതൽ ₹5 ലക്ഷം വരെ മാത്രം വരുമാനം നേടുന്നവർ കടുത്ത വെല്ലുവിളികൾ നേരിടേണ്ടിവരും.
ഗിഗ് അധിഷ്ഠിത സമ്പദ്വ്യവസ്ഥയിലേക്ക് അഥവാ നിശ്ചിത കാലയളവിലെ കരാർ ജോലികൾ മാറാൻ ആളുകൾ നിർബന്ധിതരാവുന്നതോടെ തൊഴിൽ അനിശ്ചിതത്വം വർധിക്കും. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഈ മാറ്റങ്ങൾ ഇന്ത്യയുടെ സാമൂഹിക, സാമ്പത്തിക ഘടനയിൽ വലിയ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറയുന്നു.
തൊഴിൽ നഷ്ടത്തിന് പിന്നിലെ പ്രധാന കാരണം ഇന്ത്യൻ കമ്പനികൾ AI-യും ഓട്ടോമേഷനും വേഗത്തിൽ സ്വീകരിക്കുന്നതാണ്. കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി കമ്പനികൾ ഹൈടെക് സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾ തൊഴിലാളികളുടെ എണ്ണം വലിയ തോതിൽ കുറയുന്നു. ധനകാര്യം, ഐടി, പരസ്യം തുടങ്ങിയ മേഖലകളിലെ ഇടത്തരം ജീവനക്കാർ ചെയ്യുന്ന ജോലികൾ AI ഏറ്റെടുക്കുന്നത് വെറും ഒരു ഊഹാപോഹമല്ല, മറിച്ച് ഇപ്പോൾ നേരിട്ട് കാണുന്ന പ്രവണതയാണ്. ഓരോ വർഷവും ഏകദേശം 8 ദശലക്ഷം ബിരുദധാരികളാണ് തൊഴിൽ വിപണിയിലേക്ക് കടന്നുവരുന്നത്. എന്നാൽ വൻകിട കമ്പനികൾ തൊഴിലാളികളെ കൂടുതലായി എടുക്കാതെ പ്രവർത്തനം വിപുലീകരിക്കുന്നതോടെ ഇവർക്ക് ജോലി ലഭിക്കാതെ വരുന്നു.
തൊഴിൽ വിപണിയിലെ ഈ സമ്മർദ്ദത്തിന് രാജ്യത്തെ കുതിച്ചുയരുന്ന ഗാർഹിക കടം ഒരു പ്രധാന കാരണമാണ്. ലോകത്തിൽ ഏറ്റവും ഉയർന്ന ഗാർഹിക കടത്തിന്റെ നിരക്കുകളിൽ ഒന്നാണ് ഇന്ത്യയിലേത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ യഥാർത്ഥ വരുമാനം കുറഞ്ഞെങ്കിലും, ജീവിതശൈലിയും അഭിലാഷങ്ങളും നിലനിർത്താൻ മധ്യവർഗ്ഗം കൂടുതൽ കടം വാങ്ങിക്കൂട്ടുന്നു. എന്നാൽ ജോലി നഷ്ടപ്പെടുന്നതോടെ ഈ കടബാധ്യത വലിയ സാമൂഹിക പ്രശ്നങ്ങളിലേക്ക് നയിക്കും.
കൂടാതെ, രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര തർക്കങ്ങൾ വലിയ ആഗോള അപകടസാധ്യതയാണെന്നും സൗരഭ് മുഖർജി ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ കയറ്റുമതികൾക്ക് യുഎസ് തീരുവകൾ തുടർന്നാൽ, ക്രിസ്മസ് സീസണിൽ മാത്രം കയറ്റുമതിയെ ആശ്രയിക്കുന്ന മേഖലകളിൽ 20 ലക്ഷം വരെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാം. ഇത് ഇതിനോടകം തന്നെ കടബാധ്യതയുള്ള കുടുംബങ്ങളെ കൂടുതൽ സമ്മർദ്ദത്തിലാക്കുമെന്നും സൗരഭ് മുഖർജി മുന്നറിയിപ്പ് നൽകുന്നു.



