ഏഷ്യയേയും ആഫ്രിക്കയേയും തമ്മില്‍ പാലം മുഖേനെ ബന്ധിപ്പിക്കാനുള്ള വമ്പന്‍ പദ്ധതിയുമായി സൗദി അറേബ്യയും ഈജിപ്തും. ചെങ്കടലിനു കുറുകെ ഒരു പാലം അല്ലെങ്കിൽ ടണൽ നിർമ്മിക്കുന്നതിനുള്ള പദ്ധതികൾ അന്തിമ ഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ‘മോസസ് ബ്രിഡ്ജ്’ അല്ലെങ്കിൽ ‘കിംഗ് സൽമാൻ ബിന്‍ അബ്ദുൽ അസീസ് ബ്രിഡ്ജ്’ എന്ന പേരില്‍ 400 കോടി ഡോളർ മുടക്കിയായിരിക്കും ഇത്തരമൊരു പദ്ധതി നടപ്പിലാക്കുക.

ഈജിപ്തിന്റെ സിനായ് ഉപദ്വീപിലെ ഷർം എൽ-ഷെയ്ഖിനെയും സൗദി അറേബ്യയിലെ റാസ് അൽഷെയ്ഖ് ഹമീദിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പദ്ധതി വ്യാപാര – ടൂറിസം മേഖലയിലെ നിർണ്ണായക കാല്‍വെപ്പായി മാറിയേക്കും. ഈജിപ്തില്‍ നിന്നും മക്കയിലേക്കുള്ള തീർത്ഥാടന യാത്രയും ഇതോടെ എളുപ്പത്തില്‍ സാധ്യമായേക്കും. സൗദി-ഈജിപ്ത് ഹൈ-സ്പീഡ് റെയിൽ എന്ന വിശാലമായ പദ്ധതിയുടെ ഭാഗം കൂടിയായിരിക്കും ഈ പാലം.

2016-ൽ സൗദി അറേബ്യയുടെ രാജാവ് സൽമാൻ ബിന്‍ അബ്ദുൽ അസീസിന്റെ ഈജിപ്ത് സന്ദർശന വേളയിലാണ് ഇത്തരമൊരു പദ്ധതിയെക്കുറിച്ചുള്ള ആദ്യ പ്രഖ്യാപനം ഉണ്ടാകുന്നത്. ‘ആഫ്രിക്കയെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന ഈ ചരിത്രപരമായ പദ്ധതി രണ്ട് ഭൂഖണ്ഡങ്ങൾ തമ്മിലുള്ള വ്യാപാരത്തെ അഭൂതപൂർവമായ തലത്തിലേക്ക് ഉയർത്തും’ എന്നായിരുന്നു പദ്ധതിയെക്കുറിച്ച് പ്രഖ്യാപിച്ചുകൊണ്ട് സൽമാൻ ബിന്‍ അബ്ദുൽ അസീസ് അന്ന് അഭിപ്രായപ്പെട്ടത്.